14കാരന്‍ സ്‌കൂളില്‍ വെടിവയ്പ്പ് നടത്തിയത് അച്ഛന്‍ ക്രിസ്മസ് സമ്മാനമായി നല്‍കിയ തോക്ക് ഉപയോഗിച്ച്; അച്ഛനും അറസ്റ്റില്‍

14കാരന്‍ സ്‌കൂളില്‍ വെടിവയ്പ്പ് നടത്തിയത് അച്ഛന്‍ ക്രിസ്മസ് സമ്മാനമായി നല്‍കിയ തോക്ക് ഉപയോഗിച്ച്; അച്ഛനും അറസ്റ്റില്‍
അമേരിക്കയില്‍ ഹൈസ്‌കൂളില്‍ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പതിനാലുകാരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതി കോള്‍ട്ട് ഗ്രേക്കെതിരെ നാല് കൊലപാതക കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. മകന് തോക്ക് വാങ്ങി നല്‍കിയതിന് അച്ഛന്‍ കോളിന്‍ ഗ്രേയെയും അറസ്റ്റ് ചെയ്തു. ജോര്‍ജിയയിലെ ഹൈസ്‌കൂളില്‍ ഇന്നലെ ഉണ്ടായ വെടിവയ്പ്പില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജോര്‍ജിയ സംസ്ഥാനത്തിലെ വൈന്‍ഡര്‍ നഗരത്തിലെ ആപ്പലാച്ചി ഹൈസ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. മരിച്ചവരില്‍ രണ്ടു പേര്‍ വിദ്യാര്‍ത്ഥികളും രണ്ടു പേര്‍ അധ്യാപകരുമാണ്. സംഭവം നടന്നയുടനെ പൊലീസ് സ്ഥലത്തെത്തി അക്രമിയെ പിടികൂടുകയായിരുന്നു.

എആര്‍- 15 തോക്ക് ഉപയോഗിച്ചാണ് പതിനാലുകാരന്‍ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. ക്രിസ്മസ് സമ്മാനമായി അച്ഛന്‍ വാങ്ങി നല്‍കിയ റൈഫിള്‍ ഉപയോഗിച്ചായിരുന്നു അക്രമമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. വെടിവയ്പ്പിനെ കുറിച്ച് വീഡിയോ ഗെയിമര്‍മാരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കോള്‍ട്ട് ഗ്രേ നേരത്തെ സൂചന നല്‍കിയിരുന്നു എന്നാണ് വിവരം. ആ സമയത്ത് തോക്ക് കണ്ടുകെട്ടാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വേട്ടയാടാന്‍ കുട്ടി തോക്ക് ഉപയോഗിക്കുമ്പോള്‍ കുടുംബത്തിന്റെ മേല്‍നോട്ടമുണ്ടാകുമെന്ന് കുട്ടിയുടെ അച്ഛന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. അച്ഛനൊപ്പം തോക്കുമായി കുട്ടി വേട്ടയ്ക്ക് പോവാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കണക്ക് ക്ലാസ് കഴിഞ്ഞപ്പോഴാണ് ഒരു വിദ്യാര്‍ത്ഥി ഗ്രേയുടെ കയ്യിലെ തോക്ക് കണ്ടത്. തുടര്‍ന്ന് ക്ലാസ്സില്‍ കയറാന്‍ സമ്മതിച്ചില്ല. ഇതോടെ ഗ്രേ അടുത്തുള്ള ക്ലാസ് മുറിയില്‍ കയറി 10 മുതല്‍ 15 റൗണ്ട് വരെ വെടിയുതിര്‍ക്കുകയയിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന മുപ്പതാമത്തെ സംഭവമാണിത്.

Other News in this category



4malayalees Recommends