യുഎസിലെ രാജ്യത്തെ നിരവധി സ്റ്റേറ്റുകള്‍ കോവിഡ് 19 ലോക്ക്ഡൗണില്‍ നിര്‍ണായകമായ ഇളവുകള്‍ നടപ്പിലാക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.ജോര്‍ജിയ, ഒക്ലഹോമ, അലാസ്ക, തുടങ്ങിയ സ്റ്റേറ്റുകളാണ് ഇത്തരത്തില്‍ നീക്കം തുടങ്ങിയിരിക്കുന്നത്.രാജ്യത്തെ മൊത്തം കോവിഡ് 19 മരണങ്ങള് 52,243 ആയി ഉയരുകയും മൊത്തം രോഗികളുടെ എണ്ണം 926,530 ആയി വര്‍ധിക്കുകയും ചെയ്തിരിക്കുന്ന തീര്‍ത്തും അപകടകരമായ വേളയിലാണ് ഈ സ്റ്റേറ്റുകള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്ന ആത്മഹത്യാപരമായ നിലപാടെടുത്തിരിക്കുന്നതെന്ന ആശങ്കയും ശക്തമാണ്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങളും രോഗികളുമുള്ള രാജ്യമെന്ന ദുരവസ്ഥ യുഎസില്‍ തുടരുന്നതിനിടെയാണ് സ്റ്റേറ്റുകള്‍ സ്ഥിതി ഇനിയും വഷളാക്കുന്ന ചുവട് വയ്പ് നടത്തിയിരിക്കുന്നത്.തുടര്‍ച്ചയായി ദിവസങ്ങളായി കടുത്ത നിയന്ത്രണങ്ങളോടെ അടച്ചിട്ടിരിക്കുന്നതിനാല്‍ തങ്ങളുടെ ബിസിനസുകള്‍ താറുമാറായി സമ്പദ് വ്യവസ്ഥ വന്‍ പ്രതിസന്ധിലിയാരിക്കുന്നതിനാലാണ് ലോക്ക്ഡൗണില്‍ ഇളവേര്പ്പെടുത്തിയിരിക്കുന്നതെന്നാണ് ഈ സ്റ്റേറ്റുകള്‍ ഇതിനെ ന്യായീകരിച്ചിരിക്കുന്നത്.
ഇപ്പോള്‍ ലോക്ക്ഡൗണില്‍ ഇളവുകളേര്പ്പെടുത്തിയാല് സ്ഥിതി ഇനിയും വഷളാകുമെന്ന ഹെല്‍ത്ത് എക്സ്പര്‍ട്ടുകളുടെ കടുത്ത മുന്നറിയിപ്പിനെ അവഗണിച്ചാണ് ഈ സ്റ്റേറ്റുകള്‍ ലോക്ക്ഡൗണില്‍ ഇളവുകളേര്പ്പെടുത്തിയിരിക്കുന്നതെന്നത് കടുത്ത ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്.രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 110,432 ആയി ഉയര്‍ന്നിട്ടുണ്ടെങ്കിലും രോഗവ്യാപപനവും മരണവും തുടരുന്നതിനാല്‍ കര്‍ക്കശമായ ലോക്ക്ഡൗണ്‍ ഇനിയും നീട്ടിയേ പറ്റൂവെന്ന നിര്‍ദേശം ഹെല്‍ത്ത് എക്സ്പര്‍ട്ടുകള്‍ തുടര്‍ച്ചയായി ഉയര്‍ത്തുന്നതിനിടെയാണ് വിവിധ സ്റ്റേറ്റുകള്‍ അത് മാനിക്കാതെ മുന്നോട്ട് പോകുന്നത്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 21,291 മരണങ്ങളും 277,445 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്സിയില്‍ 5,617 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 102,196 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 50,969 പേര് രോഗികളായപ്പോള്‍ 2,556 പേരാണ് മരിച്ചത്.മിച്ചിഗനില്‍ 3,085 പേര് മരിക്കുകയും 36,641 പേര് രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. കാലിഫോര്‍ണിയയില്‍ 1,618പേര്‍ക്ക് കൊറോണ കാരണം ജീവന് നഷ്ടപ്പെട്ടപ്പോള്‍ രോഗികളായത് 41,338 പേരാണ്. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.