വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു
2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പൊലീസ് ഓഫീസറുടെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ ഫ്രാങ്ക് ടൈസണ്‍ വാഹന അപകടത്തിന് ശേഷം ഒരു റെസ്റ്റോറന്റിലേക്ക് ഓടി പോകുന്നതാണ് കാണുന്നത്. അവിടെ നിന്നും ടൈസണെ കഴുത്തില്‍ മുട്ട് വെച്ച് കീഴ്‌പ്പെടുന്നതിനിടെ തനിക്ക് ശ്വസിക്കാന്‍ കഴിയില്ലെന്ന് ടൈസണ്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ശേഷം ടൈസണ്‍ നിലത്തേക്ക് വീഴുന്നു. ഉടന്‍ തന്നെ പാര മെഡിക്കുകളെയെത്തിച്ച് അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു പ്രാദേശിക ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ശ്വാസ തടസ്സമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ടൈസണ്‍ സംഭവത്തില്‍ ഉള്‍പ്പെട്ട കാന്റണ്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍മാരായ ബ്യൂ ഷോനെഗ്ഗ്, കാംഡന്‍ ബര്‍ച്ച് എന്നിവരെ തിരിച്ചറിഞ്ഞതായി ഒഹായോ ബ്യൂറോ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒഹായോ ബ്യൂറോ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ (ഒസിഐ) സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോര്‍ജ് ഫ്‌ലോയ്ഡ് സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ടത് അന്തര്‍ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഡെറക് ഷോവിന്‍ എന്ന വെള്ളക്കാരനായ ഉദ്യോഗസ്ഥന്‍ ഒമ്പത് മിനിറ്റിലേറെ നേരം ഫ്‌ലോയിഡിന്റെ കഴുത്തില്‍ മുട്ടുകുത്തി നില്‍ക്കുന്നതും കറുത്തവനായ ഫ്‌ലോയിഡ് തന്റെ ജീവനുവേണ്ടി യാചിക്കുന്നതുമായ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഷോവിനും അദ്ദേഹത്തിന്റെ മൂന്ന് സഹ ഓഫീസര്‍മാരും ഒടുവില്‍ നരഹത്യയ്ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ശിക്ഷിക്കപ്പെട്ടു.

Other News in this category



4malayalees Recommends