ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞതുപോലെ ഡല്‍ഹിയിലും പഞ്ചാബിലും കാണിച്ച മാജിക് കേരളത്തിലും ഉണ്ടാകുമോ ? രാഷ്ട്രീയ കേരളം ഇന്നലെ ചര്‍ച്ച ചെയ്തത് പുതിയ മുന്നണിയുടെ വരവ് തന്നെയാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ശ്രദ്ധയോടെയാണ് മുന്നണികള്‍ വിലയിരുത്തുന്നത്. തൃക്കാക്കരയില്‍ കൂട്ടുകെട്ട് തങ്ങള്‍ക്ക് അനുകൂലമെന്ന് ഇരു മുന്നണികളും അവകാശപ്പെട്ടു.
ആം ആദ്മിയും ട്വന്റി ട്വന്റിയും ചേര്‍ന്ന് ജനക്ഷേമ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സി പി എം നേതാവ് എം സ്വരാജ് രംഗത്തെത്തി. തൃക്കാക്കരയില്‍ ആം ആദ്മി- ട്വന്റി ട്വന്റി സഖ്യത്തിന് ഇടതുപക്ഷത്തോടെ യോജിക്കാന്‍ കഴിയൂ. വികസന ആശയങ്ങളാണ് ഈ പാര്‍ട്ടികള്‍ നേരത്തെ മുന്നോട്ടുവെച്ചത്. പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തിലേക്ക് വരുക, അഴിമതി കുറയ്ക്കുക എന്നിവയും തങ്ങളുടെ അജണ്ടയായി അവര്‍ പറയുന്നു. സഖ്യത്തിന്റെ നിലപാടുകള്‍ ഇടത് പക്ഷ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയില്‍ വികസനമാണ് ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണം വിഷയം. വികസനത്തെ പിന്തുണക്കുന്നവര്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കും. മന്ത്രിമാര്‍ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ശുദ്ധ അംസബന്ധമാണ്. പരാജയപ്പെടും എന്ന ഭയത്തെ തുടര്‍ന്നാണ് വിഡി സതീശന് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. മന്ത്രിമാരുടെ ഗൃഹസന്ദര്‍ശന പരിപാടിയില്‍ വി.ഡി. സതീശനെ സ്വാഗതം ചെയ്യുന്നു. അദ്ദേഹം വന്ന് പ്രചാരണ രീതി കാണട്ടെയെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
പുതിയ കൂട്ടുകെട്ട് തങ്ങള്‍ക്ക് അനുകൂല നിലപാടെടുക്കുമെന്ന് കെ സുധാകരനും വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷത്തോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ട്വന്റി ട്വന്റിയ്ക്ക് പിന്നെങ്ങനെ ഇടതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകുമെന്നാണ് സുധാകരന് ചോദിച്ചത്.
ഏതായാലും വരും ദിവസം സാബു ജേക്കബ് നിലപാടറിയിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.