ഒന്നര വയസ് പ്രായമുള്ള കുട്ടിക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവം ; കാമുകനൊപ്പം പോകാനെന്ന് അമ്മയുടെ മൊഴി

ഒന്നര വയസ് പ്രായമുള്ള കുട്ടിക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവം ; കാമുകനൊപ്പം പോകാനെന്ന് അമ്മയുടെ മൊഴി
മാര്‍ത്താണ്ഡത്ത് ഒന്നര വയസ് പ്രായമുള്ള കുട്ടിക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍.കുലക്കാച്ചി സ്വദേശി ജഗദീശിന്റെ (35) ഭാര്യ കാര്‍ത്തിക (21) ആണ് അറസ്റ്റിലായത്. ഇവരുടെ ഇളയ മകന്‍ ശരന്‍ (ഒന്നര വയസ്) ആണ് മരിച്ചത്, മൂത്ത മകള്‍ സഞ്ജന(3) ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. കാമുകനൊപ്പം പോകുന്നതിന് വേണ്ടിയാണ് യുവതി കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ജഗദീഷിനെ കാര്‍ത്തിക കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഫോണില്‍ വിളിച്ച് ഇളയ മകന്‍ ശരന്‍ ബോധം കെട്ടുവീണതായി പറഞ്ഞിരുന്നു.ഉടന്‍ തന്നെ ജഗദീഷ് വീട്ടില്‍ എത്തി കുട്ടിയെ മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധിച്ച ഡോക്ടര്‍ കുട്ടി മരിച്ചതായി പറഞ്ഞു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് കാര്‍ത്തികെയും, ജഗദീശിനെയും കസ്റ്റഡയില്‍ എടുക്കുകയും മൃദദേഹം കൈപ്പറ്റി ഇന്‍ക്വസ്റ്റിനായി ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

രാത്രി 10 മണിയായപ്പോള്‍ മൂത്തമകള്‍ സഞ്ജന അച്ഛനെ കാണണം എന്ന് പറഞ്ഞത് കാരണം കുട്ടിയുടെ അമ്മുമ്മ മാര്‍ത്താണ്ഡം പൊലീസ് സ്റ്റേഷനില്‍ കൊണ്ട് വന്നപ്പോള്‍ അവിടെ വച്ഛ് സഞ്ചനക്കും ബോധക്ഷയം ഉണ്ടായി. ഉടന്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് വിദഗ്ദ ചികിത്സക്കായി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കുട്ടികള്‍ക്കും ബോധക്ഷയം വന്നതോടെ സംഭവത്തിലെ കൊലപാതക സാധ്യത പോലീസ് പരിശോധിച്ചു.

കളിയിക്കാവിള ഇന്‍സ്‌പെക്ടര്‍ എഴില്‍ അരസി കാര്‍ത്തികയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് യുവതി കുറ്റം സമ്മതിച്ചു.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കാര്‍ത്തിക മാരായപുരത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പോയപ്പോള്‍ പച്ചക്കറി കട നടത്തുന്ന സുനില്‍ എന്നയാളുമായി അടുപ്പത്തിലായിരുന്നു. താന്‍ വിവാഹികതയാണെന്ന വിവരം മറച്ചുവെച്ച കാര്‍ത്തിക സുനിലിന്റെ ഫോണ്‍ നമ്പര്‍ വാങ്ങി. ഇരുവരും തമ്മിലുള്ള സൌഹൃദം പ്രണയമായി മാറി.

കുറച്ഛ് ദിവസങ്ങള്‍ക്ക് ശേഷം കാര്‍ത്തിക വിവാഹിതയാണെന്ന വിവരം സുനില്‍ അറിഞ്ഞു.അതിന് ശേഷം സുനില്‍ കാര്‍ത്തികയുമായി അകന്നു. എന്നാല്‍ കാര്‍ത്തിക തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് സുനിലിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. കുട്ടികളെ ഒഴിവാക്കി ചെന്നാല്‍ സുനില്‍ തന്നെ വിവാഹം ചെയ്യും എന്ന ചിന്തയിലാണ് കുട്ടികളെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചത് എന്നും പ്രതി വെളിപ്പെടുത്തി.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ എലി ശല്യം കൂടുതലാണെന്ന് പറഞ്ഞ് ജഗദീഷിനെ കൊണ്ട് കാര്‍ത്തിക എലിവിഷം വാങ്ങിപ്പിച്ചിരുന്നു. അയല്‍ക്കാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വേണ്ടി ആളുകളുടെ മുന്നില്‍ വച്ച് വീടിന് ചുറ്റും വിഷം വച്ചു. കഴിഞ്ഞ ദിവസം രാവിലെ കുട്ടികള്‍ക്ക് സേമിയ ഉപ്പുമാവില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു എന്ന് കാര്‍ത്തിക പൊലീസിന് മൊഴി നല്‍കി.

പൊലീസ് സുനിലിനെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മൂത്തമകള്‍ സഞ്ജന തുടര്‍ ചികിത്സയില്‍ കഴിയുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Other News in this category



4malayalees Recommends