നാദിയ ജില്ലയില്‍ 14 വയസുകാരി ബലാത്സംഗത്തിനിരയായെന്ന റിപ്പോര്‍ട്ടിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന വിവാദമാകുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗം മൂലം മരിച്ചുവെന്ന് അവര്‍ പറയുന്ന കഥയെ നിങ്ങള്‍ ബലാത്സംഗം എന്ന് വിളിക്കുമോ? അവള്‍ ഗര്‍ഭിണിയായിരുന്നോ അതോ പ്രണയബന്ധം ഉണ്ടായിരുന്നോ? അവര്‍ അന്വേഷിച്ചിട്ടുണ്ടോ? എന്നായിരുന്നു മമതയുടെ സംഭവത്തിലെ പ്രതികരണം.
പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് എനിക്ക് കിട്ടിയ വിവരം. അവര്‍ പരസ്പരം ബന്ധപ്പെടാന്‍ തീരുമാനിച്ചാല്‍ നമുക്കെങ്ങനെ തടയാനാകും എന്നുമായിരുന്നു മമത പറഞ്ഞത്. ലവ് ജിഹാദ് എന്ന് പറഞ്ഞ് നടപടിയെടുക്കാന്‍ ഇത് യുപിയല്ലെന്നും മമത പറഞ്ഞു.
പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയിലെ ഹന്‍സ്ഖാലിയിലാണ് ജന്മദിന പാര്‍ട്ടിക്കിടെ കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.. പിറന്നാള്‍ ആഘോഷത്തില്‍ വെച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി അന്നു തന്നെ മരിച്ചിരുന്നു. ഹന്‍സ്‌കാലിയ പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. എന്നാല്‍ ഞായറാഴ്ചയാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗജ്‌ന ഗ്രാമ പഞ്ചായത്തിലെ തൃണമൂല്‍ അംഗവും പാര്‍ട്ടിയുടെ പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ സമര്‍ ഗൗളയുടെ മകന്‍ ബ്രജ്‌ഗോപാലാണ് മകളുടെ മരണത്തിന് പ്രധാന ഉത്തരവാദിയെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവം നടന്ന്, നാല് ദിവസത്തിനുശേഷമാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.
തൃണമൂല്‍ നേതാവിന്റെ മകനും സുഹൃത്തുക്കളും ചേര്‍ന്നാണ് മകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മരണസര്‍ട്ടഫിക്കറ്റ് പോലും ലഭിക്കുന്നതിനു മുന്നേ കുറച്ച് ആളുകള്‍ മകളുടെ മൃതദേഹം ദഹിപ്പിക്കാന്‍ നിര്‍ബന്ധപൂര്‍വം കൊണ്ടുപോയി, എന്നുമാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതികരണം.