മാര്‍ക്ക് കുറയുമെന്ന ഭയം; പത്താംക്ലാസുകാരന്‍ നാടുവിട്ടു ; ഫലം വന്നപ്പോള്‍ 9 എ പ്ലസും ഒരു എയും

മാര്‍ക്ക് കുറയുമെന്ന ഭയം; പത്താംക്ലാസുകാരന്‍ നാടുവിട്ടു ; ഫലം വന്നപ്പോള്‍ 9 എ പ്ലസും ഒരു എയും
പത്തനംതിട്ടയിലെ ചുമത്രയില്‍നിന്ന് കാണാതായ 15കാരനെ കുറിച്ച് ഒരു തുമ്പും ലഭിക്കാതെ വലഞ്ഞ് പോലീസ്. രണ്ടാഴ്ച മുന്‍പ് കാണാതായ 15കാരനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. കുട്ടി എസ്എസ്എല്‍സി ഫലം അറിയുന്നതിന്റെ തലേദിവസമായ മേയ് ഏഴിനാണ് നാടുവിട്ടത്. ഉച്ചയ്ക്ക് ഒരുമണിയോടെ കത്തെഴുതിവെച്ച് ചുമത്ര പന്നിത്തടത്തില്‍ ഷൈന്‍ ജെയിംസ്(ലല്ലു) ആണ് വീടുവിട്ടിറങ്ങിയത്.

കുട്ടി എഴുതിയ കത്തില്‍ ഞാന്‍ പോകുകയാണെന്നും ആരും അന്വേഷിക്കരുതെന്നും എഴുതി വെച്ചിരുന്നു. 15കാരന്‍ മുത്തശ്ശിയും തിരുവല്ല നഗരസഭ മുന്‍ കൗണ്‍സിലറുമായ കെകെ സാറാമ്മയ്ക്ക് ഒപ്പമാണ് കഴിഞ്ഞിരുന്നത്. അമ്മ നേരത്തെ മരിച്ചുപോയതാണ്. അച്ഛന്‍ ജെയിംസ് ജോലി സംബന്ധമായി തിരുവനന്തപുരത്താണ് താമസം. കുട്ടിയെ കാണാതായ ദിവസംതന്നെ പരാതി നല്‍കിയെങ്കിലും പോലീസ് അനാസ്ഥ കാണിച്ചെന്നാണ് സാറാമ്മയുടെ പരാതി.

കാണാതായി നാലാം ദിവസമാണ് പ്രദേശത്തെ സിസിടിവി ദൃശ്യം പോലീസ് പരിശോധിച്ചതെന്ന് സാറാമ്മ പറയുന്നു. അതില്‍ നിന്നും കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് മല്ലപ്പള്ളിതിരുവല്ല റോഡില്‍ എത്തുന്നതും തുടര്‍ന്ന് സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങുന്നതുമായ ദൃശ്യങ്ങള്‍ കിട്ടി.

പിന്നീട് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ മെയിലില്‍ കയറുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. എന്നാല്‍ പിന്നീട് വിവരങ്ങളില്ല. എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറവായതിന് സാറാമ്മ കുട്ടിയെ ശകാരിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രധാന പരീക്ഷയ്ക്ക് മാര്‍ക്ക് കുറയും എന്ന ഭയമായിരിക്കാം കുട്ടി വീടുവിട്ടുപോകാന്‍ കാരണം എന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ കുട്ടിക്ക് ഒമ്പത് എ പ്ലസും ഒരു എ ഗ്രേഡും ലഭിച്ചിരുന്നു.








Other News in this category



4malayalees Recommends