സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയെ പിന്‍നിരയില്‍ ഇരുത്തിയ സംഭവം ; ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയെ പിന്‍നിരയില്‍ ഇരുത്തിയ സംഭവം ; ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പിന്‍നിരയില്‍ ഇരുത്തിയ സംഭവത്തില്‍ ബിജെപിക്കെതിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ്. യുപിഎ കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്ക് നല്‍കിയ പരിഗണനയടക്കം ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമണം അഴിച്ചുവിടുന്നത്.

കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോറാണ് യുപിഎ കാലഘട്ടത്തിലെ ചിത്രമടക്കം പങ്കുവെച്ചുകൊണ്ട് വിമര്‍ശനവുമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയെ ഏറ്റവും പിന്‍നിരയില്‍ ഇരുത്തിയത് നിരാശാജനകമാണെന്നും യുപിഎ ഭരണകാലത്ത് അദ്വാനിയെയും മറ്റും മുന്‍നിരയില്‍ ഇരുത്തിയത് നിങ്ങള്‍ ശ്രദ്ധിച്ചില്ലേയെന്നും മാണിക്കം ടാഗോര്‍ ചോദിച്ചു. ജൂണ്‍ നാലിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് മോദി ഇനിയും പാഠം പഠിച്ചില്ലെന്നും രാഹുലിനെ പിന്‍നിരയില്‍ ഇരുത്തിയത് രാജ്യത്തെ ജനങ്ങളോട് ചെയ്യുന്ന നീതികേടാണെന്നും കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാല്‍ പറഞ്ഞു.

ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രോട്ടോകോള്‍ പ്രകാരം മുന്‍നിരയിലാണ് രാഹുലിന് സീറ്റ് ക്രമീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഒളിംപിക്സ് മെഡല്‍ ജേതാക്കള്‍ക്കൊപ്പം പിന്നില്‍ നിന്നും രണ്ടാമത്തെ വരിയിലായിരുന്നു രാഹുലിന്റെ സീറ്റ്. ഏറ്റവും മുന്‍ നിരയില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മ്മലാ സീതാരാമന്‍, ശിവരാജ് സിംഗ് ചൗഹാന്‍, അമിത് ഷാ, എസ് ജയശങ്കര്‍ എന്നിവരായിരുന്നു. ഇവര്‍ക്കൊപ്പമാണ് ലോക്സഭാ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കേണ്ടിയിരുന്നത്. എന്നാല്‍ കേന്ദ്ര മന്ത്രിമാരുടെ അതേ റാങ്കുള്ള പ്രതിപക്ഷ നേതാവിനെ പിന്നില്‍ ഇരുത്തിയതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

ഒളിംപിക്സ് താരങ്ങള്‍ക്ക് സീറ്റൊരുക്കാനാണ് രാഹുലിനെ രണ്ടാം നിരയില്‍ ഇരുത്തിയതെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.

Other News in this category



4malayalees Recommends