തൃക്കാക്കര എം.എല്‍.എ യും കെ.പി.സി.സി വര്‍ക്കിംങ് പ്രസിഡന്റുമായിരുന്ന പി.ടി.തോമസിന്റെ അകാല നിര്യാണം കേരള ജനതയ്ക്കും പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും വിശേഷാല്‍ കത്തോലിക്ക സഭയ്ക്കും ഒരു കനത്ത നഷ്ടം തന്നെയാണ് വരുത്തിയിരിക്കുന്നത് എന്നതില്‍ യാതൊരു സംശയവും ആര്‍ക്കും ഉണ്ടെന്ന് തോന്നുന്നില്ല.. പക്ഷേ, ഈ സമയത്ത് അദേഹത്തിന്റെ മാതൃസഭയായ കത്തോലിക്ക സഭയെ ഇതിനിടയില്‍ പിടിച്ച് വലിച്ചിട്ട് ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള ശ്രമം വലിയ തോതില്‍ നടന്നുവരികയാണ്. കത്തോലിക്ക സഭ എന്തോ വലിയ അപരാധം പി.ടി തോമസിനോടും അദേഹത്തിന്റെ കുടുംബത്തോടും ചെയ്‌തെന്നെക്കൊ വരുത്തി തീര്‍ക്കാനുള്ള ഗൂഡനീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനു പിന്നില്‍ സഭ നശിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ചില സംഘടിത വര്‍ഗ്ഗിയശക്തികള്‍ പ്രവര്‍ത്തിക്കുന്നില്ലെയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാലാ ബിഷപ്പിന്റെ പ്രസ്താവനയും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും പ്രക്ഷോഭങ്ങളും ഒക്കെ കേരള ജനത കണ്ടതാണ്. അതിന്റെ ഒക്കെ തുടര്‍ച്ചയായി വേണം ഇപ്പോള്‍ ഈ നിക്കങ്ങളെയും കാണാന്‍. പിടി യോടും കുടുംബത്തോടും സഭ മാപ്പ് പറയണമെന്ന പേരില്‍ വിവാദ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയായിലൂടെയും മറ്റും നിരന്തരം ഇറക്കി സഭയിലെ ആളുകളെയും രണ്ട് ചേരികളാക്കി
ഭിന്നിപ്പിക്കാനും നോക്കുന്നു എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. രക്തസാക്ഷിത്വം വരിച്ച ഇന്ദിരാഗാന്ധിയ്ക്കും രാജീവ് ഗാന്ധിയ്ക്കും പോലും ലഭിക്കാത്തെ കവറേജ് ആണ് സഭയെ വെല്ലുവിളിച്ച അമാനുഷന്‍ എന്ന പേരില്‍ മരണശേഷം പി.ടി യ്ക്ക് ചിലര്‍ നല്‍കുന്നത്. ഇതില്‍ എന്ത് ആത്മാര്‍ത്ഥയാണ് അദേഹത്തോടുള്ളതെന്ന് വ്യക്തമാകുന്നില്ല. കത്തോലിക്കാ സഭയ്ക്ക് അദേഹത്തോട് എതിര്‍പ്പ് വ്യക്തിപരമായി ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയാണ് കത്തോലിക്ക ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ പി.ടി രണ്ട് പ്രാവശ്യം എം.എല്‍.എ യും ഒരു പ്രാവശ്യം എം.പിയും ആകാന്‍ കഴിഞ്ഞത് ( തൊടുപുഴയും ഇടുക്കിയും ആണ് ഉദ്ദേശിച്ചത് ). ജനിച്ച മണ്ണും, മലയും അതില്‍ ജീവിക്കുന്നവന് അതുകൊണ്ട് ജീവിതം മുന്നോട്ട് നയിക്കാന്‍ പറ്റാത്ത രീതിയില്‍ വിലങ്ങു നിയമങ്ങള്‍ ഉണ്ടാക്കി ജനിച്ച മണ്ണില്‍ നിന്ന് അത്താണികളെ ഓടിക്കാന്‍ നോക്കിയ വ്യക്തിത്വങ്ങള്‍ക്കെതിരെയാണ് സഭ സമരത്തിനിറങ്ങിയത്. അല്ലാതെ പി.ടി എന്ന വ്യക്തിയ്‌ക്കെതിരെയല്ല. ഒരു തുണ്ട് ഭൂമി ഉണ്ടെങ്കില്‍ അതില്‍ ജീവിക്കുന്നവന് അതുകൊണ്ട് പ്രയോജനം വേണം. ചുമ്മാ നിയമം ഉണ്ടാക്കി പെന്‍ഷന്‍ മേടിച്ചു ജീവിക്കുന്നവര്‍ക്ക് മണ്ണില്‍ അദ്ധ്വാനിക്കുന്നവന്റെ പ്രയാസം അറിയാന്‍ സാധിച്ചെന്നു വരില്ല. അതേ കത്തോലിക്കാ സഭ ചൂണ്ടി
കാണിച്ചുള്ളു. വെറുതെ അനാവശ്യ വിവാദമുണ്ടാക്കി സഭയെയും അധികാരികാളെയും ക്രൂശിക്കാന്‍ നോക്കുന്നവര്‍ ഇടുക്കിയില്‍ വന്ന് ഒരു വര്‍ഷം സാധാരണക്കാരോട് ഒത്ത് ഒന്ന് വസിക്ക്. എന്നിട്ട് തീരുമാനിക്കാം ആര്‍ ആരോട് മാപ്പ് പറയണമെന്ന്. ജനിച്ച മണ്ണിനുവേണ്ടി നിലപാട് എടുത്തപ്പോള്‍ ഞാന്‍ എങ്ങനെ ഇവിടെ എത്തപ്പെട്ടു എന്നുകൂടി ആലോചിച്ചാല്‍ നന്ന്. വിശപ്പടക്കാന്‍ കാരണവന്മാര്‍ കാടിനോടും കാലാവസ്ഥയോടും കാട്ടുമൃഗങ്ങളോടും യുദ്ധം ചെയ്തു നേടിയ മണ്ണാണ് ഇത്. അല്ലാതെ സുഖവാസത്തിനു പോയി റിസോര്‍ട്ട് കെട്ടാന്‍ വളച്ചെടുത്തതല്ല. ആ മണ്ണില്‍ വളര്‍ന്ന കപ്പയും കാച്ചിലും ആണ് തന്റെ ശരീരം എന്നും ഓര്‍ക്കണം. തന്റെ പ്രവൃത്തി മേഖല മാറി കഴിഞ്ഞപ്പോള്‍ പിന്നെ എല്ലാം അരുതാത്തതു പ്രകൃതി വിരുദ്ധവും. കുടിയേറ്റക്കാരുടെ കണ്ണീരും വിയര്‍പ്പും കണ്ടു വളര്‍ന്ന സഭയ്ക്ക് എല്ലാം പെട്ടെന്ന് മറക്കാന്‍ ആവുമോ. ആ വികാരമാണ് ഇവിടെ പ്രതിഫലിച്ചത്. ജീവിച്ചിരിക്കെ പിടി തോമസിന്റെ ശവഘോഷ യാത്ര സഭ നടത്തിയെന്ന അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് ഇപ്പോള്‍ പരക്കുന്നത്. ശരിക്കും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കണം. പി.ടി യുടെ പേര് പറഞ്ഞ് ഒരിക്കലും പ്രകടനം പുരോഹിതര്‍ നടത്തിയിട്ടില്ല. കസ്തൂരി രംഗന്‍ , ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ വച്ച ശവപ്പെട്ടിയുമായാണ്
പ്രകടനം നടന്നത്. ആ പെട്ടിയില്‍ വ്യക്തമായും മലയാളത്തില്‍ അത് എഴുതിയിട്ടുമുണ്ടായിരുന്നു. ഇത് മറച്ചുവെച്ചാണ് മറ്റൊരു രീതിരിയില്‍ സഭയ്‌ക്കെതിരെ ദുഷ് പ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്. ഇതിന് ചില മാധ്യമങ്ങളും കുടപിടിച്ചിട്ടുണ്ട്. ആരൊക്കെ യാഥാര്‍ത്ഥ്യം മൂടിവെച്ചാലും ഒരു കാര്യം സത്യമാണ്. കിഴക്കന്‍ മലയില്‍ ജീവിച്ച് അഷ്ടിയ്ക്ക് വക ഉണ്ടാക്കുന്ന പാവം കര്‍ഷകരെ കുടിയിറക്കാന്‍ പ്ലാനിട്ട പരിസ്ഥിതി ഭീകരര്‍ക്കെതിരെയാണ് സഭ എന്നും നിലനിലകൊണ്ടിട്ടുള്ളത്. അത് എന്നും തുടരുക തന്നെ ചെയ്യും. അന്ന് ഇടുക്കിയില്‍ നടന്ന സമരത്തില്‍ സര്‍വ്വ മതസ്ഥരും ഉണ്ടായിരുന്നു. പിന്നെ എന്തിനാണ് ക്രൈസ്തവരെ മാത്രം കുറ്റപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ല. ഇനി കത്തോലിക്ക അച്ചന്മാരും മെത്രാനും പി.ടി യോടും കുടുംബത്തോടും മാപ്പ് പറയണമെന്ന് ശഠിക്കുന്നവരോട് ഒരു ചോദ്യം. അദേഹത്തിന്റെ സ്വന്തം പ്രസ്ഥാനമായ കോണ്‍ഗ്രസ് പാര്‍ട്ടി അല്ലെ ശരിക്കും പി.ടിയോട് മാപ്പ് ചോദിക്കേണ്ടത്. ഇടുക്കി ലോക് സഭാ ഇലക്ഷനില്‍ ജോയിസ് ജോര്‍ജിനോട് മത്സരിക്കാന്‍ പി.ടി തയ്യാറായിരുന്നു. അദേഹത്തെ ഒഴിവാക്കിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ അല്ലെ. എന്നിട്ട് എന്തിനാണ് ഇപ്പോള്‍ ഇത്രയ്ക്ക് നാടകം. ഇത്രയും കഴിവുള്ള പി.ടിയെ എന്തുകൊണ്ടാണ് ഒരു
മന്ത്രിപോലും ആക്കാതിരുന്നത്?. അതോ അതും സഭക്കാരുടെ കുറ്റം കൊണ്ടാണോ..?. ഇലക്ഷന്‍ വരട്ടെ കത്തോലിക്ക സഭയെ കിട്ടിയ അവസരത്തില്‍ താറടിച്ച എല്ലാ നേതാക്കളും അരമന വാതിലില്‍ ആത്മീയ പിതാക്കന്മാരുടെ ദര്‍ശനം കാത്തു കിടന്ന് സര്‍വ്വ അപരാധങ്ങള്‍ക്കും മാപ്പിരക്കും. കത്തോലിക്ക സഭയുടെ സപ്പോര്‍ട്ടില്ലെങ്കില്‍ എല്ലാ പാര്‍ട്ടിയും മധ്യകേരളത്തിലും തെക്കന്‍ കേരളത്തില്‍ വട്ടപ്പുജ്യമായിരിക്കും. അത് മറക്കാതിരുന്നാല്‍ നന്ന്. പി.ടി തോമസ് എന്ന സത്യക്രിസ്ത്യാനി വിവാഹശേഷം സഭയില്‍ നിന്ന് വളരെയേറെ അകന്നിരുന്നു എന്നത് നിക്ഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. മതപരമായ പല കാര്യങ്ങളിലും നേരത്തെ മുതല്‍ അദേഹം സ്വതന്ത്രനിലപാട് കൈക്കൊണ്ട് തന്നെയാണ് നീങ്ങിയിരുന്നത്. പെട്ടെന്നുണ്ടായ വിഷയത്തില്‍ ഒരു ദിവസം കൊണ്ട് മതാചാരങ്ങളെ തള്ളിപ്പറഞ്ഞ് പോയതല്ല. അദേഹം ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയ വാര്‍ത്തകള്‍ പോലും മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നതാണ്. പി.ടിയുടെ ശവസംസ്‌ക്കാര ചടങ്ങുകളിലും അതിന്റെ നിഴലിപ്പ് കാണാമായിരുന്നു. പി.ടിക്ക് മതപരമായ സംസ്‌കാരം വേണ്ടെങ്കില്‍ എന്തിനാണ് പി.ടിയുടെ മക്കള്‍ ഉടുപ്പൂരി തോര്‍ത്ത് കെട്ടി ശവം ദഹിപ്പിക്കാന്‍ നിന്നത്. ഇതൊക്കെ നിഷ്പക്ഷ സമൂഹമാണ് വിലയിരുത്തേണ്ടത്. യഥാര്‍ത്ഥ ക്രൈസ്തവന്‍ ഒരു വര്‍ഗീയവാദിയല്ല. അവന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കും. ഒരു കത്തോലിക്കാ വൈദികനും ഒരു സമൂഹത്തിന്റെയും നാശത്തിനായി നിലകൊണ്ടിട്ടില്ല, നിലകൊള്ളുകയുമില്ല. വൈദീകരെ ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്ന സ്ഥാനത്താണ് ക്രൈസ്തവര്‍ കാണുന്നത്. ആ സ്ഥാനത്തെ ശരിയായി നോക്കി കാണുന്നവര്‍ക്ക് നിലവില്‍ ഒരു പ്രശ്‌നവും കാണാന്‍ സാധിക്കില്ല. അല്ലാത്തവര്‍ക്ക് കാണുന്നതെല്ലാം മഞ്ഞയായിരിക്കും...നന്ദി ( സോണി കല്ലറയ്ക്കല്‍ )
(സോണി കല്ലറയ്ക്കല്‍ )