പോപ്പുമായി അടുപ്പം പുലര്‍ത്തുന്ന സ്ലൊവേനിയക്കാരന്‍ പുരോഹിതന്‍ രണ്ട് കന്യാസ്ത്രീകളെ 'പരിശുദ്ധ സെക്‌സില്‍' ഏര്‍പ്പെടാനായി ക്ഷണിച്ചുവെന്ന് ആരോപണം. സൈക്കോ-ആത്മീയത ഉപയോദിച്ച് നിയന്ത്രിക്കുകയും, ഗ്രൂപ്പ് സെക്‌സ് ഉള്‍പ്പെടെ ലൈംഗികതയ്ക്കായി ഉപയോഗിച്ചുവെന്നും, നീലച്ചിത്രങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നുവെന്നുമാണ് 68-കാരന്‍ മാര്‍കോ ഇവാന്‍ റുപ്‌നിക്കിന് എതിരെ മുന്‍ കന്യാസ്ത്രീ ആരോപിച്ചിരിക്കുന്നത്.
ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ നടക്കുമ്പോള്‍ റുപ്‌നിക് സ്ലൊവേനിയയിലെ കോണ്‍വെന്റില്‍ സ്പിരിച്വല്‍ ഡയറക്ടറായിരുന്നു. പുരോഹിതന് എതിരായ പരാതികള്‍ അവഗണിക്കുകയാണ് ചെയ്തതെന്ന് ഇപ്പോള്‍ 58 വയസ്സുള്ള മുന്‍ കന്യാസ്ത്രീ വ്യക്തമാക്കുന്നു.
പോപ്പ് ഫ്രാന്‍സിസ് അംഗമായ കാത്തലിക് പുരോഹിതന്‍മാരുടെയും, ബ്രദര്‍മാരുടെയും ഓര്‍ഡറായ ജെസ്യൂട്‌സിലെ വിവാദങ്ങളുടെ കേന്ദ്രമായി ഇപ്പോള്‍ റുപ്‌നിക് മാറിയിട്ടുണ്ട്. ഫാദര്‍ മാര്‍കോ തന്റെ ആത്മീയവും, മാനസികവുമായ ലോകത്ത് പ്രവേശിച്ച്, ദൈവത്തോടുള്ള ബന്ധത്തിന്റെ പേരില്‍ ലൈംഗികതയ്ക്കായി ഉപയോഗിക്കുകയായിരുന്നുവെന്ന് മുന്‍ കന്യാസ്ത്രീ ഇറ്റാലിയന്‍ അന്വേഷണാത്മക പത്രമായ ഡൊമാനിയോട് വെളിപ്പെടുത്തി.
തന്നെ ഈ ചൂഷണത്തിനായി ഒരുക്കിയെടുത്ത റുപ്‌നിക്, 1987 മുതല്‍ 1994 വരെയുള്ള സമയത്ത് സ്ലൊവേനിയയിലെ കോണ്‍വെന്റില്‍ സെക്‌സിനായി ഉപയോഗിക്കുകയും, നിശബ്ദത പാലിക്കാനായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് ഇവര്‍ വ്യക്തമാക്കി. തന്നെയും, മറ്റൊരു കന്യാസ്ത്രീയെയും സെക്‌സില്‍ ഏര്‍പ്പെടാനായി ക്ഷണിച്ച് ദൈവവും, യേശുവും, പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധം പുനരാവിഷ്‌കരിക്കാനും ആവശ്യപ്പെട്ടു.
20 സ്ത്രീകളെയെങ്കിലും പുരോഹിതന്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് മുന്‍ കന്യാസ്ത്രീ ആരോപിക്കുന്നത്. തന്റെ പരാതിയില്‍ നടപടിയുണ്ടായെങ്കില്‍ 30 വര്‍ഷം മുന്‍പ് തന്നെ ഇയാളുടെ പീഡനം അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു. എന്തായാലും വിഷയത്തില്‍ ഇടപെട്ട പോപ്പ് ഇപ്പോള്‍ റുപ്‌നിക്കിന്റെ കൂടുതല്‍ ഇരകളോട് മുന്നോട്ട് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഏതാനും സ്ത്രീകള്‍ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും വത്തിക്കാന്‍ ഇത് കാര്യമാക്കാതെ പുരോഹിതനെ രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നു.