ബാങ്ക് വിളി തുടര്‍ന്നാല്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ഉച്ചഭാഷിണികള്‍ വാങ്ങി നല്‍കും; വിവാദ വാഗ്ദാനവുമായി ബി.ജെ.പി നേതാവ്

ബാങ്ക് വിളി തുടര്‍ന്നാല്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ഉച്ചഭാഷിണികള്‍ വാങ്ങി നല്‍കും; വിവാദ വാഗ്ദാനവുമായി ബി.ജെ.പി നേതാവ്
പൊതുസ്ഥലങ്ങളില്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ഉച്ചഭാഷിണികള്‍ വാങ്ങി നല്‍കുമെന്ന വിവാദ വാഗ്ദാനവുമായി മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ്. പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് തുടര്‍ന്നാല്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ഉച്ചഭാഷിണികള്‍ വാങ്ങി നല്‍കും എന്നാണ് കോടീശ്വരനും വ്യാപാരിയുമായ മോഹിത് കംബോജ് ട്വിറ്ററില്‍ കുറിച്ചത്.

'ക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ ഉച്ചഭാഷിണി ആവശ്യമുള്ള ആര്‍ക്കും ഞങ്ങളോട് സൗജന്യമായി ചോദിക്കാം! എല്ലാ ഹിന്ദുക്കള്‍ക്കും ഒരേ ശബ്ദം! ജയ് ശ്രീറാം! ഹര്‍ ഹര്‍ മഹാദേവ്!' മോഹിത് കംബോജ് ട്വീറ്റ് ചെയ്തു.

ബിജെപിയും രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും (എംഎന്‍എസ്) പള്ളികളില്‍ നിന്ന് ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്ന ആഹ്വാനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ബി.ജെ.പി നേതാവ് ഓഫറുമായി എത്തിയത്.

മറാത്തി പുതുവത്സര ഉത്സവമായ ഗുഡി പദ്വയുടെ ഭാഗമായി വാരാന്ത്യത്തില്‍ മുംബൈയില്‍ നടന്ന റാലിയില്‍ രാജ് താക്കറെയുടെ ആഹ്വാനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും എംഎന്‍എസ് നേതാക്കള്‍ ഉച്ചഭാഷിണികളില്‍ നിന്ന് ഹനുമാന്‍ ചാലിസ വായിച്ചിരുന്നു.

പള്ളികള്‍ക്ക് മുന്നില്‍ ഇത്രയും ഉറക്കെ ഉച്ചഭാഷിണികള്‍ വെക്കുന്നത് എന്തിനാണെന്നാണ് രാജ് താക്കറെ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന റാലിയില്‍ ചോദിച്ചത്. അവ മാറ്റുന്ന കാര്യത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ പള്ളിക്ക് പുറത്ത് ഉച്ചഭാഷിണി സ്ഥാപിച്ച് അതില്‍ ഹനുമാന്‍ ചാലിസ വെക്കുമെന്നും മുന്നറിയിപ്പ് നല്‍കി. താന്‍ പ്രാര്‍ത്ഥനകള്‍ക്ക് എതിരല്ലെന്നും നമസ്‌ക്കാരവും പ്രാര്‍ത്ഥനയും വീടുകളില്‍ ആകാമെന്നുമാണ് രാജ് താക്കറെ പറഞ്ഞത്.



Other News in this category



4malayalees Recommends