ആഹാരത്തില്‍ ഉപ്പു കൂടിയെന്ന പേരില്‍ ഭാര്യയെ മകന് മുന്നില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി ; 46 കാരന്‍ അറസ്റ്റില്‍

ആഹാരത്തില്‍ ഉപ്പു കൂടിയെന്ന പേരില്‍ ഭാര്യയെ മകന് മുന്നില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി ; 46 കാരന്‍ അറസ്റ്റില്‍
ബ്രേക്ക്ഫാസ്റ്റില്‍ ഉപ്പ് കൂടിയെന്ന് ആരോപിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ദഹിസാര്‍ ഈസ്റ്റ് സ്വദേശിയായ നികേഷ് ഘാഗ് (46)ആണ് ഭാര്യ നിര്‍മല(40)യെ കൊന്നത്. ഇവരുടെ 12 വയസുള്ള മകന്‍ നോക്കി നില്‍ക്കെയായിരുന്നു ക്രൂരകൃത്യം.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. രാവിലെ പ്രാതല്‍ കഴിക്കാനായി നികേഷിന് ഭക്ഷണം വിളമ്പി കിടപ്പുമുറിയില്‍ പോയതായിരുന്നു നിര്‍മല. എന്നാല്‍, ഭക്ഷണം കഴിക്കാനിരുന്ന് അധികം വൈകാതെ തന്നെ നികേഷും പിന്നാലെ മുറിയിലെത്തി.

തുടര്‍ന്ന് ഭാര്യയെ മര്‍ദിക്കാന്‍ തുടങ്ങി. ശബ്ദം കേട്ട് ഓടിയെത്തിയ മകന്‍ ചിന്‍മയ് അമ്മയെ വിടാന്‍ കേണപേക്ഷിച്ചെങ്കിലും നികേഷ് മര്‍ദനം തുടര്‍ന്നു. നിര്‍മല പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഒടുവില്‍ നികേഷ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ നോക്കി. ബോധരഹിതയായി നിലത്ത് വീണ നിര്‍മലയുടെ മരണം ഉറപ്പാക്കാനായി കയര്‍ കൊണ്ട് കഴുത്തു ഞെരിക്കുകയും ചെയ്തു.

ചിന്‍മയി ഉടന്‍ അമ്മയെയും അമ്മാവനെയും വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ ഒളിവില്‍ പോയിരുന്നു. പിന്നീട് ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇയാളെ താനെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററാണ് നികേഷ് ഘാഗ്.

Other News in this category



4malayalees Recommends