നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കി സുപ്രീംകോടതി. പള്‍സര്‍ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു. വിചാരണ നീണ്ടുപോകുന്നതിനാലാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ അഭയ് ഒഖെ, എജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ ഒരാഴ്ചയ്ക്കകം വിചാരണക്കോടതി തീരുമാനിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
കേസില്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കുന്നില്ലെന്നും ദീലീപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും പള്‍സര്‍ സുനി കോടതിയില്‍ വാദിച്ചു. നേരത്തെ, പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് ആയിരുന്നു സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത്. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് 25000 രൂപ ആയിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്.
അതേസമയം, ആരോഗ്യപരമായ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി സുനി നല്‍കിയ ജാമ്യാപേക്ഷ സെപ്റ്റംബറില്‍ പരിഗണിക്കാം എന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ സുനി ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെ പരിശോധിച്ച ശേഷം ഓഗസ്റ്റ് 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ സുനി ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ സുനി നല്‍കിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരും വാദിച്ചു.
2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപിന് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നുവെന്നായിരുന്നു സുനിയുടെ മൊഴി. പ്രതിയായ ദിലീപിന് അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നു.