വിക്ടോറിയയില്‍ വീണ്ടും ലോക്ക്ഡൗണ്‍ കാലം തുടങ്ങിയോ എന്ന ആശങ്ക നിറഞ്ഞ ചോദ്യം ശക്തമയി. സ്‌റ്റേറ്റില്‍ കോവിഡ് പെരുപ്പത്തെ തുടര്‍ന്ന് ഇന്ന് അഥവാ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ അഞ്ച് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണീ ആശങ്കയേറിയിരിക്കുന്നത്. സിഡ്നിയില്‍ നിന്നുള്ള കൊവിഡ്ബാധ കൂടിയതോടെയാണ് വിക്ടോറിയയില്‍ മുന്‍കരുതലായി അഞ്ച് ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം കോവിഡ് തരംഗം രാജ്യത്ത് ഏറ്റവും രൂക്ഷമായ സ്‌റ്റേറ്റായിരുന്നു വിക്ടോറിയ.
അതിന്റെ കെടുതികളില്‍ നിന്നും മോചനം നേടുന്നതിന് മുമ്പാണ് സ്റ്റേറ്റ് വീണ്ടും മഹാമാരിയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നത്. സിഡ്നിയില്‍ പടരുന്ന ഡെല്‍റ്റ വേരിയന്റ് ആണ് വിക്ടോറിയയിലെ ആശങ്കപടര്‍ത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 18 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്.പുതിയ നീക്കമനുസരിച്ച് ഈ മാസം 20 ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെയാണ് ലോക്ക്ഡൗണ്‍. എന്നാല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കാമെന്ന സൂചനയും ശക്തമാണ്.
കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വിക്ടോറിയയില്‍ പ്രഖ്യാപിച്ചിരിക്കുന്ന അഞ്ചാമത്തെ ലോക്ക്ഡൗണ്‍ ആണിത്. ലോക്ക്ഡൗണ്‍ സമയത്ത് അഞ്ച് കാര്യങ്ങള്‍ക്ക് മാത്രമേ ജനത്തെ പുറത്തിറങ്ങാന്‍ സമ്മതിക്കുകയുള്ളൂ. ആവശ്യസാധനങ്ങള്‍ വാങ്ങാന്‍, വ്യായാമത്തിന്, അംഗീകൃത ജോലിക്കായോ പഠനത്തിനായോ, ശുശ്രൂഷ ആവശ്യമായവര്‍ക്ക് അത് നല്‍കാന്‍, വാക്സിനേഷന് തുടങ്ങിയ കാര്യങ്ങള്‍ക്ക് മാത്രമേ വീട് വിട്ട് പുറത്തിറങ്ങാവു എന്ന് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് മുന്നറിയിപ്പേകുന്നത്.
കൂടാതെ അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. സ്‌കൂള്‍ പഠനം ഓണ്‍ലൈനിലൊതുക്കുകയും ചെയ്യും. ബുധനാഴ്ച വൈകിട്ടോടെ എട്ട് പുതിയ കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഇന്‍ഡോര്‍ മേഖലയില്‍ മാസ്‌ക് നിബന്ധന ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.