മെല്‍ബണില്‍ പുതിയതായി സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അറുത്ത് മാറ്റാന്‍ ശ്രമം, ഇതു ചെയ്തവര്‍ ഇന്ത്യന്‍ സമൂഹത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി ; കേസെടുത്ത് വിക്ടോറിയ പൊലീസ്

മെല്‍ബണില്‍ പുതിയതായി സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അറുത്ത് മാറ്റാന്‍ ശ്രമം, ഇതു ചെയ്തവര്‍ ഇന്ത്യന്‍ സമൂഹത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി ; കേസെടുത്ത് വിക്ടോറിയ പൊലീസ്
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ പുതിയതായി സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അറുത്ത് മാറ്റാന്‍ ശ്രമം. പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ സാന്നിധ്യത്തില്‍ നവംബര്‍ 12നാണ് ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രതിമ അനാച്ഛാദനം ചെയ്തത്. ഞായറാഴ്ച രാവിലെ കമ്യൂണിറ്റി ഭാരവാഹികള്‍ എത്തിയപ്പോള്‍ പ്രതിമയുടെ കഴുത്ത് അറുത്തുമാറ്റാന്‍ ശ്രമിച്ച നിലയിലായിരുന്നു.

സംഭവത്തില്‍ വിക്ടോറിയ പൊലീസ് കേസെടുത്തു. പവര്‍ ടൂള്‍ ഉപയോഗിച്ച് പ്രതിമയുടെ തല അറുത്ത് മാറ്റാന്‍ ശ്രമം നടന്നതായാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്. ഓസ്‌ട്രേലിയയില്‍ ഇത്തരം ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി മോറിസണ്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വിജയകരമായ മള്‍ട്ടി കള്‍ച്ചറല്‍, ഇമിഗ്രേഷന്‍ രാഷ്ട്രമാണ് ഓസ്‌ട്രേലിയ. ഇവിടെ സാംസ്‌കാരിക സ്മാരകങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. ഇത്തരത്തിലുള്ള അനാദരവുകള്‍ കാണുന്നത് അപമാനകരവും അങ്ങേയറ്റം നിരാശാജനകവുമാണ്. ഈ പ്രവൃത്തി ചെയ്തവര്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയിലെ കസ്റ്റംസ്, കമ്മ്യൂണിറ്റി സേഫ്റ്റി, മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് മന്ത്രിയും എം.പിയുമായ ജാസണ്‍ വുഡും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാവ് സൂര്യ സോണിയും സംഭവത്തെ അപലപിച്ചു. പ്രതിമ അനാച്ഛാദനം ചെയ്ത് 24 മണിക്കൂറിനുള്ളില്‍ അത് നശിപ്പിക്കപ്പെടുന്നത് വേദനിപ്പിക്കുന്നു എന്നും ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ചാരിറ്റബിള്‍ ട്രെസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയുടെ ചരിത്രവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കുകയും ഒപ്പം ഇന്ത്യയുടെ ചരിത്രവും രാജ്യത്തുടനീളമുള്ള സംസ്‌കാരത്തിന്റെ സമൃദ്ധിയും ഉയര്‍ത്തിക്കാട്ടുക എന്നതായിരുന്നു പ്രതിമയുടെ ലക്ഷ്യം. ഈ വര്‍ഷമാദ്യം കാലിഫോര്‍ണിയയിലെ ഡേവിസിലും ഗാന്ധി പ്രതിമ തലവെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു.

Other News in this category



4malayalees Recommends