ദോഹ വിമാനത്താവളത്തില്‍ വെച്ച് വിമാനത്തില്‍ നിന്നും പിടിച്ചിറക്കി നഗ്നരാക്കി പരിശോധിച്ച സംഭവത്തില്‍ ഖത്തറിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നഷ്ടപരിഹാര കേസുമായി ഒരു സംഘം ഓസ്‌ട്രേലിയന്‍ വനിതകള്‍. വിമാനത്തില്‍ കയറിയ സ്ത്രീകളോട് പുറത്തിറങ്ങാന്‍ ഉത്തരവിട്ട ശേഷം ഹമദ് വിമാനത്താവളത്തിലെ മാലിന്യക്കുപ്പയില്‍ കണ്ടെത്തിയ കുഞ്ഞിന് ഇവര്‍ ജന്മം നല്‍കിയോയെന്നാണ് പരിശോധിച്ചത്.
2020 ഒക്ടോബറിലായിരുന്നു സംഭവം. ഈ അനുഭവം രാജ്യത്തിന്റെ അനുമതിയോടെ നടന്ന അപമാനമാണെന്നാണ് സ്ത്രീകളുടെ പരാതി. നഗ്നരാക്കിയുള്ള പരിശോധന ആഗോള തലത്തില്‍ വിവാദമാകുകയും, ഓസ്‌ട്രേലിയയും, ഖത്തറും തമ്മിലുള്ള നയതന്ത്ര പ്രശ്‌നത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലും എത്തിയിരുന്നു. സംഭവത്തില്‍ മാപ്പ് പറഞ്ഞ ഖത്തര്‍, ഒരു എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന് ജയില്‍ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിന് ശേഷം തങ്ങളുടെ കേസുകള്‍ അവഗണിക്കുകയാണെന്നാണ് സ്ത്രീകളുടെ ആരോപണം. വിമാനത്തില്‍ നിന്നും സായുധ ഗാര്‍ഡുമാര്‍ ഇവരെ ഇറക്കിയ ശേഷം ടാര്‍മാകില്‍ ആംബുലന്‍സുകളില്‍ വെച്ച് നഴ്‌സുമാരാണ് പ്രസവിച്ചോയെന്ന് പരിശോധിച്ചത്. തങ്ങളുടെ അനുമതി പോലും ചോദിക്കാതെ, എന്തിനാണ് ചെയ്യുന്നതെന്ന് പോലും ചോദിക്കാതെയാണ് പരിശോധന നടത്തിയതെന്ന് ഇവര്‍ പറയുന്നു.
ഭയപ്പെടുന്ന സ്വകാര്യ പരിശോധനയാണ് നടന്നതെന്ന് ഒരു സ്ത്രീ തന്റെ അഭിഭാഷകനോട് പറഞ്ഞു. കൊല്ലപ്പെടുമെന്ന ധാരണയിലാണ് അവിടെ നിന്നത്. അഞ്ച് മിനിറ്റിനകം പരിശോധന കഴിഞ്ഞ സ്ത്രീകളെ വിമാനത്തില്‍ കയറ്റിവിട്ടു. ഓസ്‌ട്രേലിയയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ നിരവധി സ്ത്രീകള്‍ പരാതിയുമായി പോലീസിന് മുന്നിലെത്തി.
ഖത്തര്‍ പ്രധാനമന്ത്രി ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുളസീസ് അല്‍ താനിയാണ് ട്വീറ്റിലൂടെ ഖേദം അറിയിച്ചത്. ഖത്തറിന് പുറമെ എയര്‍പോര്‍ട്ട് അധികൃതരും മാപ്പ് അറിയിക്കുകയും, ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ തടയുകയും വേണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെടുന്നു, കൂടാതെ വിവിധ കേസുകളില്‍ നഷ്ടപരിഹാരവും തേടുന്നുണ്ട്.
2022 ലോകകപ്പ് ഖത്തറില്‍ നടക്കാന്‍ ഇരിക്കവെ ഈ വിഷയം ഗള്‍ഫ് രാജ്യത്തിന് ക്ഷീണമാകും.