ബ്രിട്ടനില്‍ അഞ്ചില്‍ രണ്ട് പേര് വീതം ഇനിയൊരിക്കലും ഓഫീസിലേക്ക് മടങ്ങിയെത്തില്ലെന്ന് റിപ്പോര്‍ട്ട്. യൂഗോവ് സര്‍വ്വെയിലാണ് വലിയൊരു വിഭാഗം ഇനിയുള്ള കാലം വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയത്. 71 ശതമാനം പേരാണ് വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ മുന്‍ഗണന നല്‍കുന്നതായി സര്‍വ്വെ വ്യക്തമാക്കിയത്. ഈ രീതിയില്‍ കൂടുതല്‍ പ്രൊഡക്ടിവിറ്റിയുള്ളതായി 58 ശതമാനം പേരും അഭിപ്രായപ്പെട്ടു.
ടൈംസിന് വേണ്ടി യൂഗോവ് നടത്തിയ സര്‍വ്വെയിലാണ് ഓഫീസുകള്‍ ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ നടത്തിയ പെടാപ്പാട് വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് വര്‍ക്ക് ഫ്രം ഹോം നിബന്ധന സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിന് ശേഷം ഓഫീസുകളിലേക്ക് മടങ്ങിയെത്തിയത് കേവലം ഒന്‍പത് ശതമാനം ജോലിക്കാരാണ്.
കാല്‍ശതമാനം പേരാകട്ടെ ഓഫീസില്‍ താല്‍ക്കാലികമായി മടങ്ങിവന്നതാണെന്ന് അഭിപ്രായപ്പെട്ടു. 63 ശതമാനം പേരും റിമോട്ട് വര്ക്കിംഗിലാണ്. 39 ശതമാനം പേര് വര്‍ക്ക് ഫ്രം ഹോം നല്ല ഉദ്ദേശത്തിലാണ് വിനിയോഗിക്കുന്നതെന്നും വ്യക്തമാക്കി. ഓഫീസ് വര്‍ക്ക് മഹാമാരിക്ക് മുന്‍പുള്ള നിലയിലേക്ക് മാറ്റാന്‍ മന്ത്രിമാര്‍ ശ്രമിക്കുമ്പോഴാണ് ഞെട്ടിക്കുന്ന സര്‍വ്വെ ഫലം.
സിവില്‍ സര്വ്വന്റ്സിനെ ഓഫീസിലേക്ക് മടക്കിയെത്തിക്കാന്‍ ഓരോ ഡിപ്പാര്‍ട്ട്മെന്റിലെയും പെര്‍മനന്റ് സെക്രട്ടറിമാര്‍ക്ക് ക്യാബിനറ്റ് ഓഫീസ് മന്ത്രി സ്റ്റീവ് ബാര്‍ക്ലെ കത്തയച്ചു. വര്‍ക്ക് ഫ്രം ഹോമില്‍ തുടര്‍ന്നാല്‍ സ്ത്രീകള്‍ക്ക് കരിയര്‍ അവസരങ്ങള്‍ നഷ്ടമാകുമെന്ന് അവിവാ ചീഫ് എക്സിക്യൂട്ടീവ് അമാന്‍ഡ ബ്ലാങ്ക് മുന്നറിയിപ്പ് നല്കി.
ലണ്ടനില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് വര്‍ക്ക് ഫ്രം ഹോമില്‍ നിന്നും മടങ്ങിയെത്താന്‍ മടി കാണിക്കുന്നത്. യുകെയില്‍ പത്തില്‍ ഒരു സ്ത്രീ മാത്രമാണ് വര്‍ക്ക് ഫ്രം ഹോമില്‍ നിന്നും ഓഫീസിലേക്ക് മടങ്ങിയെത്താന്‍ ഉദ്ദേശിക്കുന്നത്.