ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടികള്‍ സംഘടിപ്പിച്ച വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാജിവെയ്ക്കണമെന്ന ആവശ്യം നേരിട്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സ്വന്തം പാര്‍ട്ടി എംപിമാരില്‍ നിന്നും, പ്രതിപക്ഷത്ത് നിന്നും ബോറിസിന്റെ രാജിക്കായി മുറവിളി ഉയരുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി തെരേസ മേയാണ് ബോറിസിന് എതിരായ പ്രതിഷേധങ്ങളെ നയിച്ചത്.
2019ല്‍ തെരേസ മേയെ പുറത്താക്കിയാണ് ബോറിസ് പ്രധാനമന്ത്രി പദത്തിലെത്തിയത്. ഒരു മാതൃക സൃഷ്ടിക്കുമെന്ന് പൊതുജനം പ്രതീക്ഷിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചു. സ്യൂ ഗ്രേയുടെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണവിവരങ്ങള്‍ ഉള്‍പ്പെടുത്താതെ പുറത്തുവിട്ടപ്പോഴാണ് ഈ വിധം രോഷം ഉയരുന്നത്.
ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന 12 സംഭവങ്ങളെ കുറിച്ചാണ് അന്വേഷമം നടന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ നാലെണ്ണത്തില്‍ ബോറിസ് പങ്കെടുത്തിട്ടുണ്ട്. നം.11ലെ സ്വകാര്യ ഫ്‌ളാറ്റിലും പാര്‍ട്ടി നടന്നതായാണ് കണ്ടെത്തല്‍. ഈ വിഷയങ്ങളില്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് അന്വേഷണം നടത്തും.
തെരേസ മേയ്ക്ക് പുറമെ നിരവധി ടോറി നേതാക്കളും ബോറിസിന് എതിരായ വിമര്‍ശനത്തിന് മൂര്‍ച്ച കൂട്ടി. മൈക്കിള്‍ ഗോവിന്റെ മിനിസ്റ്റീരിയല്‍ സഹായിയെന്ന പദവി രാജിവെച്ചതായി കണ്‍സര്‍വേറ്റീവ് എംപി ആഞ്ചെല റിച്ചാര്‍ഡ്‌സണ്‍ വ്യക്തമാക്കി. നാണമില്ലാത്ത പ്രധാനമന്ത്രിയെന്നാണ് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്.
നിയമങ്ങള്‍ പതിവായി തെറ്റിച്ച് പ്രധാനമന്ത്രി നമ്മളെ വിഡ്ഢികളാക്കിയെന്ന് സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്തെ ജനങ്ങള്‍ക്കായി നടപ്പാക്കിയ നിയമങ്ങള്‍ നം.10ന് ബാധകമല്ലെയെന്ന് തെരേസ മേയ് ചോദിച്ചു. ഭാഗികമായി ഖേദം പ്രകടിപ്പിച്ച പ്രധാനമന്ത്രി റിപ്പോര്‍ട്ടിന്റെ അന്തിമരൂപത്തിനായി കാത്തിരിക്കാനാണ് ആവശ്യപ്പെടുന്നത്.