കോവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും അതിജീവനം എന്നത് അനിവാര്യമാണ്. സര്‍ക്കാരിനെ സംബന്ധിച്ച് രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ പഴയ ഊര്‍ജ്ജത്തിലേക്കെത്താന്‍ വെല്ലുവിളിയാണ്. രണ്ടു വര്‍ഷത്തിലേറെയായി കോവിഡിനോട് പൊരുതുന്ന സമൂഹം ഇനിയും നിയന്ത്രണങ്ങളില്‍ മുന്നോട്ട് പോകുന്നത് സര്‍ക്കാരിനും പ്രതിസന്ധിയാണ്. അതിനാല്‍ തന്നെ പുതിയ മാതൃക സ്വീകരിച്ച് എല്ലാ നിയന്ത്രണവും നീക്കുകയാണ് പ്രധാനമന്ത്രി ബോറിസ് .
പാര്‍ട്ടി ഗെയ്റ്റ് വിവാദത്തില്‍ നാണം കെട്ടു നില്‍ക്കവേ ജനപ്രീതി വീണ്ടെടുക്കാനാണ് പെട്ടെന്നുള്ള ഇളവ് പ്രഖ്യാപനമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തീരുമാനം ആലോചനയില്ലാതെയുള്ളതാണെന്നു ആരോഗ്യ രംഗത്തുള്ളവരും വിലയിരുത്തി. പുതിയ വകഭേദത്തിന് സാധ്യതയുണ്ടെന്നും കരുതല്‍ വേണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പില്‍ പറയുന്നു.
വാക്‌സിന്‍ പ്രതിരോധം ഊര്‍ജ്ജിതമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ 75 കഴിഞ്ഞവര്‍ക്ക് വാക്‌സിന്റെ നാലാം ഡോസ് നല്‍കും. തുടര്‍ന്ന് അഞ്ചാം ഡോസും. 50 കഴിഞ്ഞ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കും. 7.2 മില്യണ്‍ വൃദ്ധര്‍ക്കും 12 വയസ്സിന് മേലുള്ള പ്രതിരോധ ശേഷി കുറവുള്ള അഞ്ച് ലക്ഷം പേര്‍ക്കും ടോപ് അപ് വാക്‌സിന്‍ നല്‍കാനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ബൂസ്റ്റര്‍ ഡോസ് കഴിഞ്ഞ് ആറു മാസം കഴിഞ്ഞാലാണ് ഇതു നല്‍കുക.
വാക്‌സിന്‍ പ്രതിരോധത്തിലൂടെ കോവിഡിനൊപ്പം ജീവിതം മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ആഹ്വാനം. സ്വന്തം ആരോഗ്യം അവനവന്റെ ഉത്തരവാദിത്വമായി മാറും. സെല്‍ഫ് ഐസൊലേഷന്‍ ഉള്‍പ്പെടെ നിയന്ത്രണം ഇല്ലാതാകുമ്പോള്‍ വാണിജ്യ കേന്ദ്രങ്ങള്‍ എടുക്കുന്ന നിലപാടെന്തെന്നത് ശ്രദ്ധേയമാണ്. കോവിഡ് സ്ഥിരീകരിച്ചാല്‍ അവധി നല്‍കി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം. മാസ്‌ക് നിര്‍ബന്ധമില്ലാതെ വരുന്നത് രോഗ വ്യാപനമുണ്ടാക്കുമെന്ന സംശയം നിലനില്‍ക്കുകയാണ്.