സെവേണ്‍ നദിയിലെ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഉയരാന്‍ തുടങ്ങിയതോടെ പ്രദേശത്തെ താമസക്കാരോട് വീടുകളില്‍ നിന്നും രക്ഷപ്പെടാന്‍ നിര്‍ദ്ദേശം. ബ്രിട്ടനിലെ മറ്റ് ഭാഗങ്ങളില്‍ 70 എംപിഎച്ച് വരെ വേഗത്തില്‍ കാറ്റും, കനത്ത മഴയും, ഒരടിയോളം മഞ്ഞും പെയ്യാന്‍ സാധ്യത പ്രവചിച്ചപ്പോഴാണ് ഈ അവസ്ഥ.
കൊടുങ്കാറ്റുകള്‍ നിറഞ്ഞ കാലാവസ്ഥയില്‍ നിന്നും യുകെയ്ക്ക് മോചനമില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. 11,000 വീടുകളില്‍ വൈദ്യുതി നഷ്ടമായ നിലയിലാണ്. റെയില്‍ ലൈനുകള്‍ തടസ്സപ്പെട്ട് കിടക്കുന്നുണ്ട്. നദീതീരങ്ങളിലും, തീരദേശ മേഖലയിലുമുള്ള ജനങ്ങള്‍ ഇപ്പോഴും വെള്ളപ്പൊക്ക മുന്നറിയിപ്പിലാണ്.
അഞ്ച് ദിവസങ്ങള്‍ക്കിടെ തേടിയെത്തിയ മൂന്നാമത്തെ കൊടുങ്കാറ്റായ ഫ്രാങ്ക്‌ളിന്‍ കൊടുങ്കാറ്റ് മൂലം വിപുലമായ നാശനഷ്ടങ്ങളാണ് നേരിട്ടത്. 87 എംപിഎച്ച് വേഗത്തില്‍ കാറ്റ് വീശിയതോടെ സെവേണ്‍ നദീതീരത്തുള്ള ജനങ്ങളോട് വെള്ളപ്പൊക്കം നേരിടാന്‍ തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് മുന്നറിയിപ്പ് നിലനില്‍ക്കുന്നത്.
ഷ്രോപ്ഷയറിലെ അയേണ്‍ബ്രിഡ്ജ്, വോര്‍സ്റ്റര്‍ഷയറിലെ ബ്യൂഡ്‌ലി എന്നിവിടങ്ങളില്‍ ജീവന് അപകടം കല്‍പ്പിക്കുന്ന മുന്നറിയിപ്പുകളാണുള്ളത്. പ്രതിരോധസംവിധാനങ്ങള്‍ക്ക് മുകളില്‍ വെള്ളം എത്തിയ നിലയിലാണ്. ഇരു പട്ടണങ്ങളിലെയും ജനങ്ങളോട് വീടുകള്‍ ഒഴിയാന്‍ എന്‍വയോണ്‍മെന്റ് ഏജന്‍സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരവധി ആളുകള്‍ ഇപ്പോഴും വീടുവിട്ടിറങ്ങാന്‍ കൂട്ടാക്കിയിട്ടില്ല.
വോര്‍സ്റ്റര്‍ഷയര്‍ പട്ടണത്തിലെയും, ഷ്രോപ്ഷയര്‍ പട്ടണത്തിലെയും വീടുകളില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ കയറിയ ജലം പമ്പ് ചെയ്ത് പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇംഗ്ലണ്ടിലും, വെയില്‍സിലും, സ്‌കോട്ട്‌ലണ്ടിലുമായി 263 വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദ്ദേശങ്ങളും, മുന്നറിയിപ്പുകളുമാണ് നിലവിലുള്ളത്.