ഉക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ യഥാര്‍ത്ഥ വില പുറത്തായി. തങ്ങളുടെ പതിനായിരത്തോളം സൈനികരെ ഇതിനകം നഷ്ടമായി കഴിഞ്ഞെന്ന് റഷ്യ സ്ഥിരീകരിച്ചതോടെയാണ് യുദ്ധം വരുത്തുന്ന കടുത്ത ആള്‍നാശത്തിന്റെ തോത് പഉരത്തുവന്നത്.
മുന്‍പ് റഷ്യ പുറത്തുവിടാതിരുന്ന കണക്കുകളാണ് ക്രെംലിന്‍ അനുകൂല പത്രം അബദ്ധത്തില്‍ പങ്കുവെച്ചത്. പുടിന്‍ നടത്തുന്ന അധിനിവേശം അനാവശ്യമായി ജീവനുകള്‍ നഷ്ടമാകുന്നതിലേക്ക് നയിക്കുന്നുവെന്നാണ് ഇതോടെ മനസ്സിലാകുന്നത്. സ്വന്തം നാട്ടില്‍ തന്നെ പ്രസിഡന്റ് ഇതിനുള്ള ഉത്തരം നല്‍കേണ്ടി വരുമെന്നതാണ് സ്ഥിതി.
ഉക്രെയിനില്‍ അതിവേഗത്തില്‍ വിജയിച്ച് കയറാമെന്ന പുടിന്റെ മോഹത്തിന് ഉക്രെയിന്റെ പിടിച്ചുനില്‍പ്പ് ഭീഷണിയായി മാറുകയാണ്. മാര്‍ച്ച് 2 വരെ 498 മരണങ്ങളാണ് തങ്ങളുടെ ഭാഗത്ത് സംഭവിച്ചതെന്നാണ് റഷ്യ ഇതുവരെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 9861 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി കോംസോമോള്‍സ്യാക പ്രാവ്ദ റിപ്പോര്‍ട്ട് ചെയ്തു. 16,153 പേര്‍ക്ക് പരുക്കേറ്റെന്നും പത്രം വ്യക്തമാക്കി.
എന്നാല്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വാള്‍സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചതോടെ ഇത് പത്രം പിന്‍വലിച്ചു.
15,000-ഓളം റഷ്യന്‍ സൈനികരെ വകവരുത്തിയെന്നാണ് ഉക്രെയിന്റെ അവകാശവാദം. ഉക്രെയിനില്‍ കൊല്ലപ്പെടുത്ത സൈനികരുടെ മൃതദേഹങ്ങള്‍ റഷ്യ രഹസ്യമായി നാട്ടിലേക്ക് രാത്രി ട്രെയിനിലും, ആംബുലന്‍സിലുമായി ബെലാറസ് വഴി എത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരണത്തിന്റെ യഥാര്‍ത്ഥ വിവരം പുറത്തുവരാതിരിക്കാനാണ് ഇത്.
അഞ്ച് റഷ്യന്‍ ജനറലുമാരും, നിരവധി മുതിര്‍ന്ന കമ്മാന്‍ഡര്‍മാരും, സവിശേഷമായ പാരാട്രൂപ്പര്‍ യൂണിറ്റുകളും ഉക്രെയിന്‍ പ്രതിരോധത്തില്‍ ജീവഹാനി നേരിട്ടിട്ടുണ്ട്.