ബ്രിട്ടന്റെ ഒളിംപിക് സൂപ്പര്‍ ഹീറോയാണ് മോ ഫറാ. വര്‍ഷങ്ങളായി ദീര്‍ഘദൂര മത്സര ഓട്ടങ്ങളില്‍ അപ്രമാദിത്വം പുലര്‍ത്തിയിരുന്ന ഈ കുടിയേറ്റക്കാരന്‍ ചില രഹസ്യങ്ങള്‍ ഉള്ളില്‍ സൂക്ഷിച്ചിരുന്നു. സര്‍ പദവി വരെ ലഭിച്ച മോ ഫറാ ഇപ്പോള്‍ ആ രഹസ്യങ്ങളുടെ ചുരുളുകള്‍ നിവര്‍ത്തുകയാണ്.
ബ്രിട്ടനിലേക്ക് അനധികൃത മനുഷ്യക്കടത്തിന് വിധേയമായാണ് എത്തിപ്പെട്ടതെന്ന് മോ ഫറാ വെളിപ്പെടുത്തുന്നു. ആദ്യ വര്‍ഷങ്ങളില്‍ ഒളിവില്‍ കഴിയുകയാണ് ചെയ്തത്. 'ദി റിയല്‍ മോ ഫറാ' എന്ന ബിബിസി ഡോക്യുമെന്ററിയിലാണ് തന്നെക്കുറിച്ച് ആര്‍ക്കും അറിയാത്ത സത്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്.
യുകെയിലുള്ള പിതാവിനൊപ്പം താമസിക്കാനെത്തിയ മകനെന്നായിരുന്നു ഇതുവരെയുള്ള മോ ഫറായെ കുറിച്ചുള്ള അറിവ്. യഥാര്‍ത്ഥത്തില്‍ സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പിതാവ് മരണപ്പെട്ടിരുന്നു. മോ ഫറാ എന്നത് യഥാര്‍ത്ഥ നാമമല്ലെന്നും അദ്ദേഹം പറയുന്നു. 'നിങ്ങള്‍ക്ക് എന്നെക്കുറിച്ച് അറിയാത്ത ചിലതുണ്ട്. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ഒളിപ്പിച്ച രഹസ്യം. ഞാന്‍ നിങ്ങള്‍ക്ക് അറിവുള്ള ആളല്ലെന്നതാണ് സത്യം', ഫരാ പറയുന്നു.
ഹുസൈന്‍ അബ്ദി കാഹിന്‍ എന്നാണ് തന്റെ യഥാര്‍ത്ഥ പേരെന്ന് അദ്ദേഹം വെളിപ്പെടുത്തി. പാസ്‌പോര്‍ട്ടിലുള്ള പേര് മറ്റാരുടേതോ ആണ്. പിതാവ് മരിച്ചപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ ജിബൂട്ടിയിലേക്ക് പോയ കുട്ടിയെ യൂറോപ്പിലുള്ള ബന്ധുക്കളുടെ അരികിലേക്ക് അയയ്ക്കുന്നുവെന്നാണ് കരുതിയത്. പക്ഷെ യഥാര്‍ത്ഥത്തില്‍ അനധികൃത കുടിയേറ്റക്കാരനായി ഫറായെ യുകെയിലേക്ക് കടത്തുകയായിരുന്നു. അന്ന് വീണ പേരാണ് മോ ഫറാ.
ലണ്ടനിലേക്ക് തന്നെ എത്തിച്ച കുടുംബത്തിന്റെ വീട്ടുപണി ചെയ്യലായിരുന്നു ആദ്യ ഉദ്യമം. സ്‌കൂളില്‍ കായിക അധ്യാപകന്‍ അലന്‍ വാട്കിന്‍സനോട് അവസ്ഥകള്‍ വെളിപ്പെടുത്തിയതാണ് ഫറായെ രക്ഷിച്ചത്. സോഷ്യല്‍ സര്‍വ്വീസില്‍ വിവരം അറിയിച്ച് സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയ കുട്ടിക്ക് ഒടുവില്‍ കെയര്‍ ലഭിച്ചു. ഒടുവില്‍ 2012 ഒളിംപിക്‌സില്‍ 50000, 10,000 മീറ്ററുകളില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയാണ് മോ ഫറാ എന്ന ഹുസൈന്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്.