ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആസൂത്രിത വംശഹത്യ ഏറെ ദൂരം പോയതായി അമേരിക്കയിലെ നല്ലൊരു ശതമാനം മുതിര്‍ന്നവരും വിശ്വസിക്കുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസ്സും എന്‍ ഒ ആര്‍ സി സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്‌സ് റിസര്‍ച്ചും ചേര്‍ന്നാണ് സര്‍വേ നടത്തിയത്.
ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ജനപ്രീതി കുത്തനെ കുറയുകയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അമേരിക്കയിലെ മുതിര്‍ന്നവരില്‍ 31 ശതമാനം പേര്‍ മാത്രമാണ് ഗാസയിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ബൈഡന്‍ ഭരണകൂടത്തിന്റെ നടപടികളെ അംഗീകരിക്കുന്നത്. നേരത്തെ സര്‍വേ നടത്തിയപ്പോള്‍ ഡെമോക്രാറ്റുകള്‍ ഉള്‍പ്പെടെ 46 ശതമാനം പേരാണ് പിന്തുണച്ചിരുന്നത്. അതാണിപ്പോള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നത്.
ഗാസയില്‍ നിന്നുള്ള വീഡിയോകളും വാര്‍ത്തകളുംദിവസേന കാണാറുണ്ടെന്നും അത് ഏറെ വേദനിപ്പിക്കുന്നതാണെന്നും ന്യൂജേഴ്‌സിയിലെ റണ്ണെമീഡിലെ 36 കാരിയായ മെലിസ മൊറേല്‍സ് പറയുന്നു.
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മുറിവേറ്റവരോ അനാഥരാക്കപ്പെട്ടവരോ പാര്‍പ്പിടമില്ലാത്തവരോ ആയ പലസ്തീന്‍ കുട്ടികളുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്റെ മൂന്നു വയസ്സുകാരനായ മകനെ ഓര്‍ക്കുമെന്ന് അവര്‍ പറഞ്ഞു.
തന്റെ മകന്‍ സുരക്ഷിത ഇടംനേടി തെരുവുകളില്‍ അലയുന്നത് തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഒക്ടോബര്‍ 7 മുതല്‍ ബൈഡന്‍ ഭരണകൂടം മനപൂര്‍വവും തുടര്‍ച്ചയായും പിന്തുണക്കുന്നതിനാല്‍ ഇസ്രയേലിന്റെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്.
പലസ്തീനിലെ സാധാരണക്കാരുടെ മരണ സംഖ്യ കുറക്കാനും മാനുഷിക സഹായം അനുവദിക്കാനും ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് ബൈഡന്‍ ഭരണകൂടം അവകാശപ്പെടുന്നത്. എന്നാല്‍ അവിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 27000 കവിഞ്ഞു. ഇതൊരു അന്യാായ യുദ്ധമാണെന്നും മൊറേല്‍സ് വ്യക്തമാക്കി.