ബ്രിട്ടനില്‍ അനധികൃത കുടിയേറ്റം തടയാനുള്ള റുവാന്‍ഡ ബില്‍ പാസായ ദിവസം തന്നെ ഇംഗ്ലീഷ് ചാനല്‍ കടക്കാനുള്ള ശ്രമത്തില്‍ അഞ്ച് കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ചെറുബോട്ടില്‍ തിങ്ങിഞെരുങ്ങിയതിനെ തുടര്‍ന്നാണ് പലരും ശ്വാസംമുട്ടി മരിച്ചതെന്നാണ് ഇപ്പോള്‍ ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാല് വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. സംഭവത്തില്‍ ഫ്രാന്‍സില്‍ ക്രിമിനല്‍ അന്വേഷണം പുരോഗമിക്കുകയാണ്. ചെറുബോട്ടിലെ തിക്കിത്തിരക്കില്‍ ചില കുടിയേറ്റക്കാര്‍ ശ്വാസം മുട്ടി മരിച്ചതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ആളുകള്‍ മരിച്ചുവീണതൊന്നും വകവെയ്ക്കാതെ ബോട്ട് ബ്രിട്ടനിലേക്ക് യാത്ര തുടര്‍ന്നു.
20 പേര്‍ക്ക് കയറാവുന്ന കാറ്റ നിറച്ച ഡിഞ്ചി ബോട്ടുകളില്‍ 112 പേരുമായാണ് മനുഷ്യക്കടത്തുകാരുടെ യാത്ര. ഇതിന് തലയ്ക്ക് 1000 പൗണ്ട് വീതം ഈടാക്കുകയും ചെയ്യും. ചൊവ്വാഴ്ച രാവിലെ വിമെറെക്‌സ് ബീച്ചില്‍ നിന്നും മാറിയാണ് ബോട്ട് അപകടത്തില്‍ പെട്ടത്. 50-ഓളം പേരാണ് തണുത്ത വെള്ളത്തിലേക്ക് വീണത്.
ചിലര്‍ ബോട്ടില്‍ തന്നെ മറിഞ്ഞുവീണതോടെ ചവിട്ടി അരയ്ക്കപ്പെടുകയായിരുന്നു. കാലുകള്‍ക്ക് ഇടയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചത്. എന്നാല്‍ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഏത് വിധേനയും ബ്രിട്ടനിലേക്കുള്ള യാത്ര തുടരാനാണ് ശ്രമിച്ചത്, അന്വേഷണ ശ്രോതസ്സുകള്‍ വ്യക്തമാക്കി.
പോലീസില്‍ നിന്നും രക്ഷപ്പെട്ട് ബോട്ടില്‍ കയറിയവര്‍ അങ്കലാപ്പിലായിരുന്നു. ഇതിനിടെയാണ് ആശങ്ക വര്‍ദ്ധിപ്പിച്ച് ബോട്ടിന്റെ എഞ്ചിന്‍ നിശ്ചലമായി. ഇതോടെയാണ് അപകടത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഉണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ വിധത്തില്‍ ആളുകളെ കയറ്റി കൊണ്ട് പോകുന്നത് കൊലപാതകത്തിന് തുല്യമാണെന്ന് പോലീസ് വ്യക്തമാക്കി.