ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന് മീഡിയകള്‍ ശത്രുക്കളാകുന്നുവോ എന്ന ചോദ്യം ശക്തമാകുന്നു. രാജ്യത്തെ മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള നടപടികള്‍ ശക്തമാകുമെന്ന ആശങ്ക പെരുകുന്നു. അടുത്തിടെ ഇവിടുത്തെ വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയും പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരയുമുള്ള പോലീസ് നടപടികളും പരിശോധനകളും വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ ആശങ്കയുയര്‍ന്ന് വന്നിരിക്കുന്നത്. എബിസിയുടെ എഡിറ്ററുടെ വീട്ടിലും ഓഫീസുകളിലും നടന്ന റെയ്ഡ് പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ഇത്തരത്തിലുള്ള ദുരനുവഭം ഓസ്ട്രേലിയയിലെ സണ്‍ഡേ ടെലിഗ്രാഫ് ന്യൂസ്പേപ്പര്‍ പൊളിറ്റിക്കല്‍ എഡിറ്ററായ അന്നിക്ക സ്മെര്‍തേസ്റ്റിനുമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ കാന്‍ബറയിലെ തന്റെ വീട്ടില്‍ നിന്നും അവര്‍ പുറത്ത് കടക്കാനൊരുങ്ങവെ വാതിലില്‍ മുട്ട് കേട്ട് തുറന്നപ്പോള്‍ കണ്ടത് അഞ്ച് ഫെഡറല്‍ പോലീസ് ഓഫീസര്‍മാരെയായിരുന്നു. 12 മാസങ്ങള്‍ക്ക് മുമ്പ് അവര്‍ പത്രത്തിലെഴുതിയ ഒരു സ്റ്റോറിയുടെ തെളിവ് തേടിയായിരുന്നു പോലീസ് ഇവിടെയെത്തിയിരുന്നത്.
തുടര്‍ന്ന് പോലീസ് അന്നികയ്ക്ക് വാറന്റ് കൈമാറുകയായിരുന്നു.തനിക്ക് വക്കീലിനെ വേണമെന്ന് അന്നിക ആവശ്യപ്പെടുകയും തുടര്‍ന്ന് രണ്ട് ലീഗല്‍ റെപ്രസന്റേറ്റീവുമാര്‍ അവിടേക്ക് വരുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴേക്കും അന്നികയുടെ ബെഡ്റൂമില്‍ കയറി പോലീസ് റെയ്ഡ് ആരംഭിച്ചിരുന്നു. തുടര്‍ന്ന് രണ്ട് പോലീസുകാരെത്തി അന്നികയുടെ ഫോണും കമ്പ്യൂട്ടറും വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു. അവരുടെ എല്ലാ ഇലക്ട്രോണിക് എക്യുപെന്റുകളുടെയും പാസ് വേഡുകള്‍ പോലീസ് നിര്‍ബന്ധിപ്പിച്ച് വാങ്ങുകയും സൂക്ഷ്മപരിശോധനക്കിരയാക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ഓസ്ട്രേലിയന്‍ സര്‍വയ്ലന്‍സ് ഏജന്‍സികളിലൊന്നായ ഓസ്ട്രേലിയന്‍ സിഗ്‌നല്‍സ് ഡയറക്ടറേറ്റ് പൗരന്‍മാര്‍ക്കിടയില്‍ ചാരപ്രവൃത്തി നടത്താന്‍ പദ്ധതിയിടുന്നതിനെ കുറിച്ച് 2018 ഏപ്രിലില്‍ അന്നിക കൊടുത്ത വാര്‍ത്തയുടെ പേരിലാണ് ഇപ്പോള്‍ അവരുടെ വീട്ടില്‍ ഈ അരിച്ച് പെറുക്കല്‍ നടത്തിയിരിക്കുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയയിലെ നാഷണല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ എബിസിയുടെ സിഡ്നിയിലെ ഓഫീസില്‍ ബുധനാഴ്ച റെയ്ഡ് നടന്നിരുന്നു. ഓസ്ട്രേലിയന്‍ സ്പെഷ്യല്‍ ഫോഴ്സുകള്‍ അഫ്ഗാനിസ്ഥാനില്‍ അനധികൃതമായി കൊലകള്‍ നടത്തിയ വാര്‍ത്ത കൊടുത്തതിന്റെ പേരിലായിരുന്നു എബിസിയില്‍ റെയ്ഡ് നടത്തിയിരുന്നത്.