മാനിട്ടോബയില്‍ കാട്ടുതീകള്‍ വിതച്ച ദുരിതത്തില്‍ നിന്നും ഇനിയും മോചനം ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നോര്‍ത്ത് ഈസ്റ്റ് മാനിട്ടോബയില്‍ കാട്ടുതീകളില്‍ നിന്ന് രക്ഷിക്കാനായി വീട് വിട്ട് പോയവരില്‍ ചിലര്‍ തിരിച്ചെത്താന്‍ തുടങ്ങിയെങ്കിലും 2000ത്തിലധികം പേര്‍ ഇപ്പോഴും അനിശ്ചിതത്വത്തില്‍ തന്നെയാണ് കഴിയുന്നതെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച പ്രൊവിന്‍സില്‍ 128 കാട്ടുതീകളാണ് സക്രിയമായിട്ടുള്ളത്. ഇതിന് പുറമെ വീക്കെന്‍ഡില്‍ 23 പുതിയ കാട്ടുതീകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
നോര്‍ത്ത് ഈസ്റ്റ് മാനിട്ടോബയിലെ റെഡ് സക്കര്‍ ലേക്ക് ഫസ്റ്റ് നാഷനില്‍ നിന്നും കാട്ടു തീ കാരണം വീടുകളൊഴിഞ്ഞ് പോയവരില്‍ ചിലരാണ് നിലവില്‍ തിങ്കളാഴ്ച മുതല്‍ തിരിച്ചെത്താന്‍ തുടങ്ങിയിരിക്കുന്നത്. എന്നാല്‍ മറ്റ് ഫസ്റ്റ് നാഷന്‍സിലെ ഏതാണ്ട് 2000ത്തിലധികം പേരാണ് നിലവില്‍ കാട്ടു തീ കാരണം ത്രിശങ്കുവിലായിരിക്കുന്നത്. ഇവര്‍ക്ക് തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് എപ്പോള്‍ തിരിച്ചെത്താന്‍ കഴിയുമെന്നറിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.
വിന്നിപെഗ്, ബ്രാന്‍ഡന്‍ എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച 200 പേര്‍ ചൊവ്വാഴ്ച വീടുകളിലേക്ക് തിരിച്ചെത്തുമെന്നാണ് തിരിച്ച് വരുന്നവര്‍ക്കുള്ള വിമാനങ്ങള്‍ കോ ഓഡിനേറ്റ് ചെയ്യുന്ന കനേഡിയന്‍ റെഡ്‌ക്രോസ് വെളിപ്പെടുത്തുന്നത്. റെഡ് സക്കര്‍ ലേക്കില്‍ താമസിക്കുന്നവരും കാട്ടു തീ കാരണം മാറ്റിപ്പാര്‍പ്പിച്ചവരുമായവര്‍ നാല് ദിവസം മുമ്പ് തങ്ങളുടെ വീടുകളിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ പൗയിന്‍ഗാസി, ലിറ്റില്‍ ഗ്രാന്റ് റാപ്പിഡ്‌സ്, ബെരെന്‍സ് റിവര്‍ , ബ്ലഡ് വിന്‍ ഫസ്റ്റ് നാഷന്‍സില്‍ പെട്ട തദ്ദേശവാസികള്‍ ഇപ്പോഴും ഹോട്ടല്‍ റൂമുകളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നും തങ്ങളുടെ വീടുകളിലേക്ക് എപ്പോള്‍ തിരിച്ചെത്താന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഇവര്‍ കടുത്ത അനിശ്ചിതത്വമാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.