കോവിഡ് ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുന്നതിനിടെ ഇളവുകള്‍ പ്രഖ്യാപിച്ച് യുകെ. ഇനി മുതല്‍ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണങ്ങളും മുന്‍കരുതലുകളും എല്ലാം പിന്‍വലിച്ച് കോവിഡിനെ വെറും വൈറല്‍ പനിയായി കണ്ട് കോവിഡിനൊപ്പം ജീവിക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആഹ്വാനം.
ദിവസേന ഒരു ലക്ഷത്തിലേറെ ആളുകള്‍ രോഗികളാകുന്ന സ്ഥിതി നിലനില്‍ക്കുമ്പോഴും വാക്‌സീന്‍ നല്‍കുന്ന പ്രതിരോധത്തില്‍ വിശ്വാസം അര്‍പ്പിച്ചാണ് നിയന്ത്രണങ്ങള്‍ രാജ്യം പിന്‍വലിക്കുന്നത്.
കോവിഡിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഇനിയില്ല. ഇതുസംബന്ധിച്ച മാര്‍ഗരേഖകള്‍ അവസാനിച്ചതായി പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. സെക്കന്‍ഡറി സ്‌കൂളുകളിലും ഇനി മാസ്‌കും നിര്‍ബന്ധമല്ല. അടുത്ത വ്യാഴാഴ്ച മുതല്‍ ഇംഗ്ലണ്ടില്‍ പൊതുസ്ഥലത്തോ ഓഫിസുകളിലോ കടകളിലോ ഒന്നും മാസ്‌ക് നിര്‍ബന്ധമാകില്ല.
മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലെങ്കിലും ജനത്തിരക്കുള്ള സ്ഥലങ്ങളിലും അപരിചിതരുമായി ഇടപഴകുമ്പോഴും മാസ്‌ക് ഉപയോഗിക്കുന്നത് ഉചിതമാകും എന്ന ഉപദേശം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതുപോലെ എന്‍എച്ച്എസിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ വേണമെങ്കില്‍ കോവിഡ് വാക്‌സിനേഷന്‍ പാസ് നിര്‍ബന്ധമാക്കാം.
നൈറ്റ് ക്ലബ്ബുകളിലും കളിസ്ഥലങ്ങളിലും ഗാലറികളിലും സിനിമാശാലകളിലും പ്രവേശിക്കാന്‍ കോവിഡ് പാസ് വേണമെന്ന നിര്‍ബന്ധനയും പിന്‍വലിച്ചിട്ടുണ്ട്.രണ്ടു മീറ്റര്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് നിയന്ത്രണങ്ങള്‍ നേരത്തെ തന്നെ പിന്‍വലിച്ചിരുന്ന യുകെയില്‍ പുതിയ ഇളവുകള്‍ കൂടിയാകുന്നതോടെ അടുത്തയാഴ്ച മുതല്‍ ജനജീവിതം പൂര്‍ണമായും സാധാരണ നിലയിലാകും.
രോഗവ്യാപനം തുടരുമ്പോഴും ആശുപത്രിയിലെത്തുന്നവരുടെയും മരണനിരക്കിലെയും കുറവ് ജനങ്ങള്‍ ഒമിക്രോണ്‍ ഭയമില്ലാതാക്കി. നവംബറിനുശേഷം ആദ്യമായി രോഗവ്യാപന നിരക്കിലും കുറവുണ്ട്.
രാജ്യത്ത് ഇരുപതില്‍ ഒരാള്‍ക്ക് എന്ന നിലയിലാണ് രോഗവ്യാപനം. രോഗികളാകുന്നവര്‍ക്കുള്ള ഐസൊലേഷന്‍ നിയമങ്ങളില്‍ നിലവില്‍ മാറ്റമില്ല. എന്നാല്‍ മാര്‍ച്ച് അവസാനത്തോടെ ഇക്കാര്യത്തിലും കാര്യമായ ഇളവുകള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചനകള്‍. കോവിഡ് രോഗികളാകുന്നവര്‍ നിര്‍ബന്ധമായും ഐസൊലേഷനു വിധേയരാകണം എന്ന നിയമം മാറ്റി ഇതിനെ ഉപേദശമോ ഗൈഡന്‍സോ ആക്കി മാറ്റണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിക്കുന്നു.