റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനെ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ച് ഉക്രെയിന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. ടെലിവിഷന്‍ അഭിസംബോധനയിലാണ് റഷ്യന്‍ പ്രസിഡന്റുമായി നേരില്‍ സംസാരിക്കാന്‍ തയ്യാറാണെന്നും, ഒപ്പം ഇരിക്കാന്‍ സന്നദ്ധത കാണിക്കണമെന്നും സെലെന്‍സ്കി ആവശ്യപ്പെട്ടത്.
പല ഉക്രെയിന് നഗരങ്ങളിലായി പുടിന്റെ സൈനികര്‍ അക്രമണം അഴിച്ച് വിടുമ്പോഴാണ് സെലെന്‍സ്കി ഈ ആവശ്യം ഉന്നയിക്കുന്നത്. മാരകമായേക്കാവുന്ന യുദ്ധത്തില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇരുപക്ഷത്തെയും ചര്‍ച്ചകള്‍ വലിയ മു്ന്നേറ്റം നേടിയിട്ടുമില്ല. 'ഞങ്ങളുടെ മണ്ണില്‍ നിന്നും പിന്‍വാങ്ങണം. ഇപ്പോള്‍ പിന്‍വാങ്ങാന്‍ ഉദ്ദേശമില്ലേ? എങ്കില്‍ ചര്‍ച്ചകള്‍ക്കായി ഒരു മേശയ്ക്ക് ഇരുഭാഗത്തായി ഇരിക്കാം. ഞാന്‍ തയ്യാറാണ്. ഇരിക്കാം. മാക്രോണിനെയും, ഷോള്‍സിനെയും 30 മീറ്റര്‍ അകലെ ഇരുത്തിയ പോലെയല്ല. ഞാന്‍ നിങ്ങളുടെ അയല്ക്കാരമാണ്. 30 മീറ്റര്‍ അകലെ നിര്‍ത്തേണ്ട കാര്യമില്ല', സെലെന്‍സ്കി വ്യക്തമാക്കി.
'ഞാന്‍ കടിക്കുന്ന തരമല്ല. വെറും സാധാരണക്കാരനാണ്. എനിക്കൊപ്പം ഇരുന്ന് സംസാരിക്കാം. എന്തിനാണ് ഭയക്കുന്നത്? ഞങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തുന്നില്ല, തീവ്രവാദികളുമല്ല. ബാങ്കുകള്‍ പിടിച്ചെടുക്കുകയോ, വിദേശ മണ്ണ് കൈയ്യേറ്റം ചെയ്യുകയോ ചെയ്യുന്നില്ല', ഉക്രെയിന് പ്രസിഡന്റ് ശക്തമായ ഭാഷയില്‍ ഓര്‍മ്മിപ്പിച്ചു. ഉക്രെയിന്‍കാര്‍ 'ഭീകര ഗുണ്ടാസംഘമാണെന്ന്' വ്ളാദിമര്‍ പുടിന് ആരോപിച്ചതിന് പിന്നാലെയാണ് സെലെന്‍സ്കി ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.
പൗരന്മാരെ മനുഷ്യ പ്രതിരോധമായി ഉപയോഗിക്കുകയാണ് ഉക്രെയിനെന്ന് പുടിന് ആരോപിച്ചു. സാധാരണക്കാരുടെ ജീവന് രക്ഷിക്കാനാണ് തന്റെ സൈന്യം ശ്രമിക്കുന്നത്. അധിനിവേശം പദ്ധതി പ്രകാരം തന്നെയാണ് മുന്നോട്ട് പോകുന്നത്, റഷ്യന്‍ നേതാവ് വ്യക്തമാക്കി.
എട്ട് ദിവസം മുന്‍പാണ് ഉക്രെയിനെതിരെ യുദ്ധത്തിന് പുടിന് പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച്, റഷ്യയെ പുനരേകോപിപ്പിക്കാനാണ് പുടിന്റെ ശ്രമമെന്നാണ് കരുതുന്നത്. എന്നാല്‍ നിയോ നാസികളെ പിടിക്കാനുള്ള സ്പെഷ്യല്‍ ഓപ്പറേഷനാണ് ഇതെന്ന് പുടിന് ന്യായീകരിക്കുന്നു.