ബ്രിട്ടനിലെ ദൈനംദിന കോവിഡ് കേസുകളില്‍ ഒരാഴ്ചയ്ക്കിടെ 40 ശതമാനം വര്‍ദ്ധന. രാജ്യത്തെ മഹാമാരി വീണ്ടും വളരുന്നുവെന്ന സൂചനയാണ് ഇതോടെ ശക്തമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 44,740 പുതിയ ഇന്‍ഫെക്ഷനുകളാണ് സര്‍ക്കാര്‍ കണക്കുകളില്‍ ഇടംപിടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച 31,933 കേസുകളാണ് സ്ഥിരീകരിച്ചത്.
രണ്ട് മാസത്തിനിടെ ആഴ്ച തോറുമുള്ള കണക്കുകളിലെ ഏറ്റവും വലിയ വളര്‍ച്ച കൂടിയാണിത്. ഒമിക്രോണ്‍ തരംഗം പീക്കില്‍ എത്തുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഴ്ചയിലെ ഈ വര്‍ദ്ധനവ്. ഇതിനിടെ ആശുപത്രി അഡ്മിഷനും മെല്ലെ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. യുകെയിലെ പുതിയ ആശുപത്രി കണക്ക് പ്രകാരം എന്‍എച്ച്എസ് ചികിത്സ ആവശ്യമായി വന്ന രോഗികളുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ദ്ധനവുണ്ട്.
അതേസമയം മരണസംഖ്യ താഴേക്കുള്ള ട്രെന്‍ഡ് തുടരുകയാണ്. 110 പേരാണ് ഒടുവിലായി വൈറസ് ബാധിച്ച് മരിച്ചത്. ഏഴ് ദിവസങ്ങള്‍ക്ക് മുന്‍പത്തെ കണക്കുകളില്‍ നിന്നും എട്ട് ശതമാനത്തിന്റെ ഇടിവ്. ഈ ഘട്ടത്തിലും ക്രിസ്മസിന് മുന്‍പുള്ള ആഴ്ചയിലെ നിലവാരത്തിലേക്ക് ഇംഗ്ലണ്ടിലെ കേസുകള്‍ കുറഞ്ഞതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കാക്കുന്നു.
രാജ്യത്തെ ടെസ്റ്റിംഗ് കുറഞ്ഞ സാഹചര്യത്തില്‍ ആയിരക്കണക്കിന് കേസുകള്‍ കണ്ടെത്താന്‍ കഴിയാതെ പോകുന്നുണ്ട്. കൂടാതെ വീക്കെന്‍ഡുകളിലെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവിടുന്നുമില്ല. കഴിഞ്ഞ ആഴ്ചയാണ് ഇംഗ്ലണ്ട് കോവിഡ് നിയന്ത്രണങ്ങള്‍ ഉപേക്ഷിച്ച് ഫ്രീഡം ഡേ ആഘോഷിച്ചത്. കോവിഡ് വിലക്കുകള്‍ നിയമപരമായി അനുസരിക്കണമെന്ന നിബന്ധന ഇതോടെ ഇല്ലാതായി.
പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ മാസ്‌ക് ധരിക്കാനും, വൈറസ് പിടിപെടുന്നവര്‍ ഐസൊലേറ്റ് ചെയ്യണമെന്നതും അടക്കമുള്ള നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. ഒമിക്രോണിന്റെ കൂടുതല്‍ വ്യാപനശേഷിയുള്ള ബിഎ. 2 വേര്‍ഷനാണ് ഇപ്പോള്‍ രാജ്യത്ത് പ്രധാനമായി നിലകൊള്ളുന്നത്.