ബ്രിസ്റ്റോളിനെ ഞെട്ടിച്ച് നടന്ന ഇരട്ട കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ട് പരിചയക്കാരെയാണ് ഇറച്ചിവെട്ട് തൊഴിലാളികള്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വികൃതമാക്കിയത്.
21-കാരന്‍ അയോനട്ട് വാലെന്റിന് ബൊബോക്, 45-കാരന്‍ ജേക്കബ് ബെബെ ചെര്‍സ് എന്നിവരാണ് കൊലപാതക കേസില്‍ വിചാരണ നേരിടുന്നത്. ബ്രിസ്റ്റോള്‍ ഈസ്റ്റണില്‍ വെച്ചാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഡെന്‍സില്‍ മക്കെന്‍സി, ഫഹദ് ഹൊസെയില്‍ പ്രമാണിക് എന്നിവര്‍ കൊല്ലപ്പെട്ടത്.
56-കാരനായ മക്കെന്‍സിയുടെ വീട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലിവിംഗ് റൂമിലെ 'മക്കാബര്‍ ഡിസ്‌പ്ലേയില്‍' പ്രദര്‍ശനത്തിന് വെച്ച നിലയിലായിരുന്നു ഇതെന്ന് ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമായി. കൊലപാതകം നടന്ന ദിവസം രാത്രി ഈ വീട്ടിലേക്ക് ബൊബോക്കും, ചെര്‍സും നടന്നുപോകുന്ന ദൃശ്യങ്ങള്‍ ജൂറിക്ക് മുന്‍പാകെ പ്രദര്‍ശിപ്പിച്ചു.
രാത്രി 11 മണിക്ക് ഇവര്‍ തിരികെ പോകുന്നതും സിസിടിവിയില്‍ വ്യക്തമാണ്. മക്കെന്‍സിയുടെ വീട്ടിലുള്ള ഓഡിയോ ഉപകരണങ്ങള്‍ക്ക് പുറമെ ആഭരണങ്ങളും ഇവര്‍ കവര്‍ന്നു. ബ്രിസ്റ്റോളിനെ ഇറച്ചിവെട്ട് കേന്ദ്രത്തില്‍ മക്കെന്‍സിക്കൊപ്പം ജോലി ചെയ്തിരുന്നവരാണ് മറ്റുള്ളവര്‍.
പ്രമാണികിന് മക്കെന്‍സിയെ മാത്രമാണ് പരിചയം. സംഭവസമയത്ത് അവിചാരിതമായി ചെന്നുപെട്ട ഈ യുവാവിനെ അക്രമികള്‍ വകവരുത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. വീട്ടിലെത്തിയ ബൊബോക് കുടുംബത്തോട് സംഭവങ്ങള്‍ വ്യക്തമാക്കിയതോടെയാണ് പോലീസ് വിവരം അറിഞ്ഞത്.