യുക്രൈന് പ്രതിരോധത്തെ തകര്‍ക്കാന്‍ പടയൊരുക്കി റഷ്യ. തലസ്ഥാനമായ കീവ് കീഴടക്കാനായുള്ള ശ്രമം തുടരുന്നു. ഇന്നലെ ശക്തമയ വെടിവയ്പ്പ് നടന്നിരുന്നു. നാട്ടുകാര്‍ ഉള്‍പ്പെടെ ശക്തമായ ചെറുത്തുനില്‍പ്പിനാണ് ശ്രമിക്കുന്നത്. അതിനിടെ 40 മൈലോളം നീളത്തില്‍ റഷ്യ ടാങ്കുകളും പീരങ്കികളും ഉപയോഗിച്ച് കീവിനെ വളയാന്‍ ശ്രമിക്കുകയാണെന്നാണ് സൂചന. കീവ് കീഴടക്കിയ ശേഷം ശക്തമായ ആക്രമണത്തിനാണ് പുടിന് പദ്ധതിയിടുന്നത്. ഉപഗ്രഹ ചിത്രങ്ങളില്‍ സൈനീക വിന്യാസത്തിന്റെ ദൃശ്യം വ്യക്തമാണ്.
റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെ ശക്തമായ ആയുധങ്ങളുമായിട്ടാണ് തയ്യാറെടുപ്പെന്ന് വ്യക്തം. റഷ്യന്‍ സേന യുദ്ധം ആരംഭിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിരോധ തന്ത്രം മെനയുകയാണ് കീവ് ജനത.ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഒളിച്ചിരുന്നുള്ള യുദ്ധത്തിലാണ് ജനം.
കിടങ്ങുകള്‍ സ്ഥാപിച്ച് കീവ് ജനത ആയുധങ്ങളുമായി തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ട്. ബാരിക്കേഡുകളും ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ 3.5 ദശലക്ഷം പേരില്‍ പകുതിയും പലായനം ചെയ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.
വെള്ളം ഉള്‍പ്പെടെ ലഭ്യമാക്കാതെ ജനങ്ങളെ വലയ്ക്കുന്ന രീതി വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. പ്രാകൃത തന്ത്രങ്ങള്‍ കീവിലും ആവര്‍ത്തിക്കുന്നുവെന്ന ആശങ്ക ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം റഷ്യന്‍ സൈന്്യം പ്രസവ ആശുപത്രിയില്‍ ബോംബ് എറിഞ്ഞതായി ആരോപണമുണ്ട്.
മെലിറ്റോപോളിലെ മേയറെ ആയുധധാരികള്‍ തടഞ്ഞുവെച്ചത് യുദ്ധക്കുറ്റമാണെന്ന് യുക്രൈന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യന്‍ സൈന്യത്തിന്റെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും തത്വങ്ങളുടെയും ലംഘനമാണ്. ഫെഡോറോവിനെപ്പോലുള്ള സിവിലിയന്‍ ബന്ദികളെ പിടിക്കുന്നത് ജനീവ കണ്‍വെന്‍ഷനും അധിക പ്രോട്ടോക്കോളുകളും വിലക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
'ഇവാന് ഫെഡോറോവിനെയും മറ്റ് സാധാരണക്കാരെയും തട്ടിക്കൊണ്ടുപോയതിനെതിരെ ഉടന്‍ പ്രതികരിക്കാനും യുക്രൈന് ജനതയ്ക്കെതിരായ ക്രൂരമായ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനും ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു,' പ്രസ്താവനയില്‍ മന്ത്രാലയം പറയുന്നു.
മെലിറ്റോപോള്‍ മേയര്‍ ഇവാന് ഫെഡോറോവിനെ സായുധരായ ആളുകള്‍ നഗരത്തിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ നിന്ന് കൊണ്ടുപോകുന്നത് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ റഷ്യന്‍ പിന്തുണയുള്ള ലുഹാന്‍സ്ക് റീജിയണല്‍ പ്രോസിക്യൂട്ടര്‍ ഫെഡോറോവ് തീവ്രവാദ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിലാണെന്നും അവകാശപ്പെട്ടു.