പരിശീലന കാലത്ത് സ്റ്റുഡന്റ് നഴ്സുമാര്‍ക്ക് തല്ലും, ഇടിയും കൊള്ളുന്നതിന് പുറമെ തെറിവിളിയും കേള്‍ക്കേണ്ടി വരുന്നതായി വിദഗ്ധര്‍. തങ്ങളുടെ പഠനത്തില്‍ പങ്കെടുത്ത എല്ലാ ജൂനിയര്‍ നഴ്സിംഗ് മെഡിക്കുകള്ക്കും നാല് വര്‍ഷത്തെ പ്ലേസ്മെന്റിന് ഇടെ അക്രമം നേരിട്ടതായാണ് സ്റ്റിര്‍ലിംഗ് യൂണിവേഴ്സിറ്റി ഗവേഷകര്‍ വ്യക്തമാക്കുന്നത്.
കണ്ടെത്തലുകള്‍ ശോചനീയമാണെന്നും, മികച്ച പിന്തുണ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കണമെന്നുമാണ് യൂണിയനുകളും, രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെടുന്നത്. 'ചില വിദ്യാര്‍ത്ഥികള്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിരുത്സാഹപ്പെടുത്താനും, ഇതെല്ലാം ജോലിയുടെ ഭാഗമാണെന്ന് ബോധിപ്പിക്കാനും ശ്രമിച്ചത് ആശങ്കാജനകമാണ്', റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് സ്കോട്ട്ലണ്ട് അസോസിയേറ്റ് ഡയറക്ടര്‍ എയ്ലീന് മക്കെന്നാ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ അനുഭവം ഇതാണെങ്കില്‍ പ്രാക്ടീസില്‍ നിന്നും പിന്‍വാങ്ങാനും, നഴ്സിംഗ് സമ്പൂര്‍ണ്ണമായി ഉപേക്ഷിക്കാനും സാധ്യത ഏറെയാണെന്ന് ഇവര്‍ വ്യക്തമാക്കി. എന്‍എച്ച്എസിലും, സോഷ്യല്‍ കെയറിലുമുള്ള റെക്കോര്‍ഡ് നഴ്സിംഗ് വേക്കന്‍സികള്‍ പരിഗണിച്ചാല്‍ സ്റ്റുഡന്റ് നഴ്സുമാര്‍ പ്ലേസ്മെന്റ് പൂര്‍ത്തിയാക്കാനും, ഭാവിയില്‍ നഴ്സുമാരായി മാറാനും സാധിക്കുന്നതെല്ലാം ചെയ്യണമെന്നും എയ്ലീന് കൂട്ടിച്ചേര്‍ത്തു.
പഠനത്തില്‍ പങ്കെടുത്ത സ്റ്റുഡന്റ് നഴ്സുമാരില്‍ ഭൂരിഭാഗവും വനിതകളായിരുന്നു. പ്ലേസ്മെന്റില്‍ വാക്ക് കൊണ്ടുള്ള ചൂഷണം നേരിട്ടെന്ന് 77 ശതമാനം വ്യക്തമാക്കി. അടിക്കുകയോ, കൈയ്യേറ്റം ചെയ്യുകയോ, തുപ്പുകയോ നേരിട്ടതായി 70 ശതമാനവും രേഖപ്പെടുത്തി.
അതിക്രമങ്ങള്‍ നേരിട്ടതോടെ ജോലിയില്‍ തങ്ങള്‍ യോഗ്യരാണോയെന്ന സംശയമാണ് പലര്‍ക്കും നേരിട്ടത്. കൂടാതെ അക്രമിക്കപ്പെട്ടപ്പോള്‍ ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന് കാല്‍ശതമാനം ട്രെയ്നി നഴ്സുമാര്‍ പറഞ്ഞു.