ഉക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനിടെ കുട്ടികളുടെ ആശുപത്രികളിലും, സാധാരണ ജനങ്ങള്‍ക്കും നേരെ നടക്കുന്ന ബോംബാക്രമണങ്ങള്‍ ക്രൂരവും, ന്യായീകരണം ഇല്ലാത്തതുമാണെന്ന് പോപ്പ് ഫ്രാന്‍സിസ്. ഉക്രെയിന്‍കാരെ കൂട്ടക്കൊലയ്ക്ക് ഇരയാക്കുകയാണെന്ന് 85-കാരനായ പോപ്പ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ കേണപേക്ഷിക്കുകയാണെന്നും വത്തിക്കാനില്‍ ഞായറാഴ്ച പ്രസംഗത്തില്‍ പോപ്പ് വ്യക്തമാക്കി. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ എത്തിയ ജനക്കൂട്ടത്തോട് സംസാരിക്കുകയായിരുന്നു പോപ്പ്. 'ദൈവത്തിന്റെ നാമത്തില്‍, കരയുന്ന ജനങ്ങളുടെ അവസ്ഥ നമുക്ക് കേള്‍ക്കാം, ബോംബിംഗും, അക്രമങ്ങളും, അവസാനിപ്പിക്കാം. ദൈവനാമത്തില്‍ ആവശ്യപ്പെടുന്നു, ഈ കൂട്ടക്കൊല നിര്‍ത്തണം', പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി.
കന്യാമറിയത്തോടാണ് കാത്തലിക് ചര്‍ച്ച് മേധാവി പ്രാര്‍ത്ഥനകള്‍ നേര്‍ന്നത്. കന്യാമറിയത്തിന്റെ നാമമുള്ള മരിയോപോള്‍ നഗരത്തിന് അവസ്ഥയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഉക്രെയിനില്‍ നടക്കുന്ന യുദ്ധം മരിയോപോളിനെ രക്തസാക്ഷികളുടെ നഗരമാക്കിയാണ് മാറ്റിയത്. 1500ലേറെ പേരാണ് ഇവിടെ മരിച്ചത്. മേഖല സമ്പൂര്‍ണ്ണമായി നശിച്ചെന്ന് ഡെപ്യൂട്ടി മേയര്‍ പറയുന്നു.
മരിയോപോളിലെ മറ്റേണിറ്റി ഹോസ്പിറ്റലിലും റഷ്യ സേന അക്രമം നടത്തി. സായുധ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് പോപ്പ് ആവശ്യപ്പെട്ടു. നഗരങ്ങളെ സെമിത്തേരികളാക്കി മാറ്റുന്നതിന് മുന്‍പ് ഇത് നിര്‍ത്തണം. കുട്ടികളെയും, നിരപരാധികളെയും, ആയുധമില്ലാത്ത സാധാരണക്കാരെയും കൊല്ലുന്നത് മനുഷ്യത്വത്തിന് യോജിച്ചതല്ലെന്നും പോപ്പ് പറഞ്ഞു.