വിവാദമായി സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം; പണം സ്വീകരിക്കരുതെന്ന് മേല്‍ശാന്തിമാര്‍ക്ക് നിര്‍ദ്ദേശം

വിവാദമായി സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം; പണം സ്വീകരിക്കരുതെന്ന് മേല്‍ശാന്തിമാര്‍ക്ക് നിര്‍ദ്ദേശം
ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കാനായി സുരേഷ് ഗോപി മേല്‍ശാന്തിയുടെ കയ്യില്‍ പണം ഏല്‍പ്പിച്ച സംഭവം വിവാദമായി മാറിയിരിക്കുകയാണ്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് കൈനീട്ടം നല്‍കുന്നതിനായി സുരേഷ് ഗോപി പണം നല്‍കിയത്. ഇതേ തുടര്‍ന്ന് ശാന്തിക്കാര്‍ ക്ഷേത്രത്തിലെത്തുന്ന വ്യക്തികളില്‍ നിന്ന് ഇത്തരത്തില്‍ പണം സ്വീകരിക്കുന്നത് വിലക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി.

കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാൈണ് ഉത്തരവില്‍ പറയുന്നത്. സുരേഷ്‌ഗോപിയുടെ പേര് പരാമര്‍ശിക്കാതെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ കൈനീട്ടം പോലുള്ള കാര്യങ്ങളുടെ പേരില്‍ ചില വ്യക്തികള്‍ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച മുതല്‍ സുരേഷ് ഗോപി തൃശൂരില്‍ വിഷുക്കൈനീട്ട പരിപാടികള്‍ ആരംഭിച്ചു. തിരുവമ്പാടി, പാറമേക്കാവ്, വടക്കുംനാഥ ക്ഷേത്രങ്ങളില്‍ അദ്ദേഹം മേല്‍ശാന്തിമാര്‍ക്ക് ദക്ഷിണ നല്‍കിയിരുന്നു. ശേഷം ഇവര്‍ക്ക് കൈ നീട്ട നിധി നല്‍കി. ഒരു ലക്ഷം രൂപ മൂല്യം വരുന്ന പുത്തന്‍ ഒരു രൂപ നോട്ടുകളാണ് കൈനീട്ട നിധിയായി നല്‍കിയത്.

രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കൈ നീട്ട പരിപാടിയിലൂടെ സുരേഷ് ഗോപി തൃശൂരിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വീണ്ടും സജീവമാകുന്നതിനുള്ള ശ്രമം നടത്തുകയാണ്.. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ട് പിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുകയാണ്. ഇത് തിരിച്ചറിയാന്‍ തൃശൂരിലെ ജനങ്ങള്‍ക്ക് കഴിവുണ്ടെന്നും സിപിഐ നേതാവ് പി ബാലചന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

Other News in this category



4malayalees Recommends