ദിലീപിനെ പൂട്ടണം ; വാട്‌സ് ആപ് ഗ്രൂപ്പില്‍ മഞ്ജു വാര്യര്‍ മുതല്‍ ആഷിഖ് അബുവരെ അംഗങ്ങള്‍

ദിലീപിനെ പൂട്ടണം ; വാട്‌സ് ആപ് ഗ്രൂപ്പില്‍ മഞ്ജു വാര്യര്‍ മുതല്‍ ആഷിഖ് അബുവരെ അംഗങ്ങള്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ നടിക്കൊപ്പം നിലകൊള്ളുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്. മാധ്യമ പ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് വ്യാജ മെസേജുകള്‍ അയച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ്, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ചു വാര്യര്‍, പ്രമോദ് രാമന്‍, സ്മൃതി തുടങ്ങിയവരുടെ പേരിലാണ് വാട്‌സ്ആപ്പ് ചാറ്റുകള്‍ ഉണ്ടാക്കിയത്. 'ദിലീപിനെ പൂട്ടണം' എന്നു പേരിട്ടിരിക്കുന്ന ഗ്രൂപ്പ് നിര്‍മ്മിച്ചത് ആരാണെന്ന് വ്യക്തമല്ല. 2017ലാണ് ഗ്രൂപ്പ് നിര്‍മ്മിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പേരുകള്‍ മനപൂര്‍വ്വം മലയാളത്തിലാണ് സേവ് ചെയ്തിരിക്കുന്നത്. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം, വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെതിരെ അപകീര്‍ത്തി കേസ് എടുക്കണമെന്ന് സംവിധായകന്‍ ആലപ്പി അഷറഫ് ആവശ്യപ്പെട്ടു. ആലപ്പി അഷറഫിന്റെ പേരും ഈ ഗ്രൂപ്പില്‍ ഉണ്ട്. ഇന്നലെ ആലുവ ക്രൈം ബ്രാഞ്ചില്‍ നിന്നും ഇതേക്കുറിച്ച് ചോദിക്കാന്‍ വിളിച്ചപ്പോഴാണ് ഇങ്ങനെയൊരു സംഭവം ഉണ്ടെന്ന് തന്നെ പുറത്തറിയുന്നത്. സിനിമ രംഗത്തെ പബ്ലിക് റിലേഷന്‍ വര്‍ക്കേഴ്‌സിന്റെ പല നമ്പറുകള്‍ മേല്‍പറഞ്ഞ പേരുകള്‍ നല്‍കിയതെന്നാണ് സൂചന.

ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ദിലീപിനെ പൂട്ടണം …

ആലുവാ ക്രൈം ബ്രാഞ്ചില്‍ നിന്നും എനിക്ക് വിളി വരുന്നു. അടുത്ത ദിവസം അവിടെ എത്താമോയെന്ന് …?.

Yes, 15/07/'22 കൃത്യം 11.30 ന് ക്രൈംബ്രാഞ്ച് SP മോഹനചന്ദ്രന്‍ സാറിന്റെ മുന്‍പില്‍ ഹാജര്‍.

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസുമായ് ബന്ധപ്പെട്ട് , പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും കിട്ടിയ വിവരത്തിന്റെ നിജസ്ഥിതി അറിയാനായിരുന്നു എന്നെ വിളിപ്പിച്ചത്. അദ്ദേഹത്തിന്റെ മുന്‍പിലുള്ള കംപ്യൂട്ടര്‍ സ്‌ക്രീനില്‍, ഒരു വാട്ട്‌സ്ആപ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് കാട്ടിത്തരുന്നു. ആ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേരാണ് …

' ദിലീപിനെ പൂട്ടണം.'

നിരവധി ചാറ്റുകള്‍… എല്ലാം ദിലീപിനെ കുടുക്കാനുള്ള പദ്ധതികള്‍ മാത്രം. ഗ്രൂപ്പംഗങ്ങളില്‍ ആദ്യത്തെ പേര് കണ്ട് ഞാന്‍ അമ്പരന്നു . ആലപ്പി അഷറഫ്, അതായത് എന്റെ പേര് .ഇനിയുള്ള മറ്റ് അംഗങ്ങളെക്കുറിച്ചാണങ്കില്‍,

ആഷിക് അബു

ബൈജു കൊട്ടാരക്കര

നികേഷ്

സന്ധ്യ IPS

ലിബര്‍ട്ടി ബഷീര്‍

മജ്ജു വാര്യര്‍

പ്രമോദ് രാമന്‍

വേണു

TB മിനി

സ്മൃതി ,

ഇത്രയും പേരാണ് ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ .

ഈ ഗ്രൂപ്പിന്റെ നാല് സ്‌ക്രീന്‍ ഷോട്ടുകളാണ് എന്നെ കാണിച്ചു തന്നത്.

ഒരു ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നും , വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടു്.

അന്വേഷണത്തിനിടെ

പോലീസ് കസ്റ്റഡിയിലെടുത്ത അനുപിന്റെ ഫോണിലെ വിവരങ്ങള്‍ പുനര്‍ജീവിപ്പിച്ചെടുത്ത കൂട്ടത്തില്‍ കിട്ടിയതാണിവ.

അതിന്റെ സത്യാവസ്ഥ അറിയാനാണ് എന്നെ വിളിപ്പിച്ചത്.

സന്ധ്യ മാഡത്തിന്റെ പേരു കൂടി ഉള്‍പ്പെട്ടത് കൊണ്ട് അനേഷണ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനായി.

PR വര്‍ക്കേഴ്‌സിന്റെ പല നമ്പറുകള്‍… മേല്‍പറഞ്ഞ പേരുകളില്‍ സേവ് ചെയ്താണ് ഗ്രൂപ്പിന് രൂപം നലകിയതത്രേ.

പേരുകള്‍ ചേര്‍ന്ന് വരുന്ന മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളെടുത്തായിരുന്നു അവരുടെ പ്രചരണം .

ഇതാണ്‌പോലീസിന്റെ പ്രാഥമിക നിഗമനം .

പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനായ് എന്തൊക്കെ കുപ്രചരണങ്ങളാണ് ഇക്കൂട്ടര്‍ കാട്ടികൂട്ടുന്നത്.

ഞാന്‍ മനസാ വാചാ കര്‍മ്മണ അറിയാത്ത സംഭവമാണന്ന് മൊഴി കൊടുത്തു … അപകീര്‍ത്തിക്ക് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടു് .

ഒടുവില്‍ ഞാന്‍ അവരോടു പറഞ്ഞു :

സാര്‍ , ഒരു പാവം പെണ്‍കുട്ടിയുടെ ദീനരോധനം കേട്ടിട്ട് എനിക്കും മറ്റുള്ളവരെപോലെ മിണ്ടാതെ പോകാം…

പക്ഷേ ഒരു മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകനായ ഞാന്‍ അങ്ങിനെ ചെയ്താല്‍,

അത് സ്ത്രീ സമൂഹത്തോടും,

വരും തലമുറയോടും ചെയ്യുന്ന ക്രൂരതയാകും.

ഞാന്‍ തുടര്‍ന്നു…

ഗൂഢാലോചന നടന്നിട്ടുണ്ടന്ന്

ഉറച്ച് വിശ്വസിക്കുന്നു.

അതിലെറെ ഞാന്‍ വിശ്വസിക്കുന്ന മറ്റൊന്ന് കൂടിയുണ്ടു് …

അതിജീവിതയ്ക്ക് നീതി ലഭിക്കില്ല… ഒരിക്കലും.

ദിലീപ് പുഷ്പം പോലെ ഊരിപോകും സാറേ…

സത്യസന്ധനായ ആ ഉദ്യോഗസ്ഥന്‍ തെല്ല് നിസ്സംഗതയോടെ എന്റെ മുഖത്തേക്ക് നോക്കി …

സ്ത്രീകളുടെ സുരക്ഷക്കായ് പൊളിച്ചെഴുതേണ്ടുന്ന ,

നമ്മുടെ സംവിധാനങ്ങളുടെ വീഴ്ചയാണ് ആ മുഖത്ത് നിഴലിച്ചത് .

എങ്കിലും പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം , നീതിദേവത കണ്‍തുറക്കുന്ന നല്ലൊരു തീര്‍പ്പിനായ്.



Other News in this category



4malayalees Recommends