ബ്രിട്ടനില്‍ പണപ്പെരുപ്പം 40 വര്‍ഷത്തിനിടെ ഉയര്‍ന്ന തോതായ ഇരട്ട അക്കം കടന്നതോടെ രാഷ്ട്രീയരംഗം വിവാദങ്ങളില്‍ പുകയുന്നു. ജീവിതച്ചെലവുകള്‍ ദുസ്സഹമാം വിധം കുതിച്ചുയരുന്നതിന്റെ ബലത്തിലാണ് പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം പണപ്പെരുപ്പം ജൂലൈയില്‍ 10.1 ശതമാനം എത്തിയെന്നാണ് വ്യക്തമാകുന്നത്. ജൂണിലെ 9.4 ശതമാനത്തില്‍ നിന്നുമാണ് ഈ കുതിപ്പ്.
ഭക്ഷണം, ഇന്ധനം, എനര്‍ജി എന്നിവയുടെ വിലവര്‍ദ്ധനവിന്റെ ചിറകിലേറിയാണ് ഈ കുതിപ്പെന്ന് ഒഎന്‍എസ് വ്യക്തമാക്കുന്നു. 1982ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതീക്ഷിച്ചതിലും വലിയ കണക്കുകള്‍ പുറത്തുവന്നതോടെ ടോറി നേതൃപോരാട്ടം കൂടുതല്‍ കനത്തു.
സര്‍ക്കാരിനും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും എതിരായ വിമര്‍ശനവും ശക്തമാകുകയാണ്. പണപ്പെരുപ്പത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നടപടിയില്ലാത്തത് ഭയപ്പെടുത്തുന്നതാണെന്ന് ടോറി പിയര്‍ ലോര്‍ഡ് റോസ് വ്യക്തമാക്കി. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ആസ്ദയുടെ ചെയര്‍മാനാണ് ലോര്‍ഡ് റോസ്.
ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സ്പ്രിംഗ് സീസണോടെ പലിശ നിരക്കുകള്‍ ഇരട്ടിയിലേറെ വര്‍ദ്ധിച്ച് 3.75 ശതമാനത്തില്‍ എത്തിച്ചേരുമെന്നാണ് സാമ്പത്തിക മാര്‍ക്കറ്റുകളുടെ പ്രതീക്ഷ. ഇത് കുടുംബങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കും.
പണപ്പെരുപ്പം കുറഞ്ഞ വരുമാനത്തിലുള്ള കുടുംബങ്ങളെ സാരമായി ബാധിക്കുന്നുവെന്ന് ഒഎന്‍എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭക്ഷണത്തിന്റെ വില വര്‍ദ്ധനവും, ഇന്ധന ബില്‍ കുതിപ്പുമാണ് ഇതിന് പ്രധാന കാരണങ്ങള്‍. നികുതി കുറച്ച് ആളുകളെ രക്ഷിക്കുമെന്ന് ലിസ് ട്രസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പണപ്പെരുപ്പത്തെ നേരിടാന്‍ വ്യക്തമായ പദ്ധതി തന്റെ പക്കലാണുള്ളതെന്ന് എതിരാളി ഋഷി സുനാക് വ്യക്തമാക്കി.
'ലിസിന്റെ പദ്ധതി ടാക്‌സ് കട്ടില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്നു. എന്നാല്‍ നേരിട്ടുള്ള പിന്തുണയെ അനുകൂലിക്കുന്നില്ല. ഇത് ശരിയാണെന്ന് തോന്നുന്നില്ല. കാരണം അവരെ പോലൊരു വ്യക്തിയുടെ ശമ്പളത്തില്‍ നികുതി കുറയ്ക്കുന്നത് 1700 പൗണ്ടിന്റെ സഹായമാണ്', സുനാക് ചൂണ്ടിക്കാണിച്ചു.