പലിശ നിരക്കുകള്‍ ആറ് ശതമാനത്തിലേക്ക് നീങ്ങുന്നതോടെ ബ്രിട്ടീഷുകാരെ കാത്തിരിക്കുന്നത് മോര്‍ട്ട്‌ഗേജ് ടൈംബോംബ്. കഴിഞ്ഞ ആഴ്ചത്തെ മിനി ബജറ്റിന്റെ ഫലമായി 365 മോര്‍ട്ട്‌ഗേജ് ഡീലുകളാണ് ഇതിനകം റദ്ദാക്കപ്പെട്ടത്. ലെന്‍ഡര്‍മാര്‍ ഭാവിയില്‍ നേരിടാന്‍ ഇടയുള്ള തിരിച്ചടകള്‍ക്കായി ഒരുങ്ങുമ്പോള്‍ ജനങ്ങള്‍ അതിലും വലിയ ദുരിതം അനുഭവിക്കുകയാണ്.
എമര്‍ജന്‍സി ബജറ്റ് അവതരിപ്പിച്ച് കൈയടി വാങ്ങാന്‍ കാത്തിരുന്ന ക്വാസി ക്വാര്‍ട്ടെംഗ് ടോറി എംപിമാര്‍ക്കിടയില്‍ രോഷം തണുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. നിരക്കുകള്‍ കുതിച്ചുയര്‍ന്നാല്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവിന് ആയിരക്കണക്കിന് പൗണ്ട് അധികം കണ്ടെത്തേണ്ട ഗതികേടിലാണ് ജനങ്ങള്‍. കൂടാതെ പുതിയ ഡീല്‍ കണ്ടെത്താനും ബുദ്ധിമുട്ടും.
അടുത്ത വര്‍ഷം പലിശ നിരക്കുകള്‍ ആറ് ശതമാനത്തിലേക്ക് ഉയരുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെയാണ് ഈ സ്ഥിതി. നവംബറില്‍ അടിസ്ഥാന നിരക്കില്‍ മറ്റൊരു 1.5 ശതമാനത്തിന്റെ വര്‍ദ്ധന പ്രഖ്യാപിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇതിനിടെ വിപണിയില്‍ നിന്നും അപ്രത്യക്ഷമാകുന്ന മോര്‍ട്ട്‌ഗേജുകളുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 365 ഡീലുകളാണ് പിന്‍വലിക്കപ്പെട്ടത്. എച്ച്എസ്ബിസി, സാന്‍ടാന്‍ഡര്‍, സ്‌കിപ്ടണ്‍, ഹാലിഫാക്‌സ്, വിര്‍ജിന്‍ മണി തുടങ്ങിയ ഹൈസ്ട്രീറ്റ് ബാങ്കുകള്‍ അടക്കം പിന്‍വലിക്കല്‍ മഹാമഹത്തിലാണ്.
സര്‍ക്കാര്‍ കടമെടുപ്പ് നടത്തി 45 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് ആശങ്കയിലേക്കും, പ്രതിസന്ധിയിലേക്കും വഴിതുറന്നത്. ചാന്‍സലറുടെ ദീര്‍ഘവീക്ഷണവും, ലക്ഷ്യബോധവുമില്ലാത്ത പ്രഖ്യാപനങ്ങളെ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് നിശിതമായി വിമര്‍ശിച്ചു. കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുന്ന സഹായങ്ങളാണ് ഈ ഘട്ടത്തില്‍ ആവശ്യമെന്ന് ഐഎംഎഫ് ചൂണ്ടിക്കാണിച്ചു.