ഗാസയില്‍ താല്‍ക്കാലിക തുറമുഖം സ്ഥാപിക്കാന്‍ അമേരിക്ക. ഇക്കാര്യം പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിക്കും. ഗാസയില്‍ സഹായവിതരണം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. കപ്പല്‍ വഴി ഭക്ഷണം അടക്കം എത്തിക്കും. എന്നാല്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ഗാസയില്‍ ഇറങ്ങില്ല. ഗാസയിലെ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.
റോഡ് മാര്‍ഗമുള്ള സഹായ വിതരണം ഇസ്രായേല്‍ വൈകിപ്പിക്കുന്ന സാഹചര്യത്തില്‍, രാജ്യങ്ങള്‍ ഭക്ഷണം വിമാനം വഴി എത്തിച്ചുകൊടുത്തിരുന്നു. എന്നാല്‍ ഇതും കാര്യക്ഷമമല്ലാത്ത സാഹചര്യത്തിലാണ് നടപടി. തുറമുഖം പ്രവര്‍ത്തന ക്ഷമമാകാന്‍ ആഴ്ചകള്‍ എടുത്തേക്കും. സൈപ്രസിലേക്കാകും അമേരിക്കന്‍ കപ്പലുകള്‍ എത്തുക. ഭക്ഷണം, വെള്ളം എന്നിവ കൂടാതെ താല്‍ക്കാലിക പാര്‍പ്പിട സൗകര്യങ്ങളും എത്തിക്കും. യുഎന്നിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവിലാണ് അമേരിക്കയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
2.3 മില്യണ്‍ പാലസ്തീന്‍കാരാണ് അഞ്ച് മാസത്തോളമായുള്ള ഹമാസ് ഇസ്രയേല്‍ യുദ്ധത്തില്‍ വലയുന്നത്. ഇസ്രയേല്‍ വ്യോമാക്രണം കടുപ്പിച്ചതോടെ ആയിരക്കണക്കിന് പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 7ന് ആരംഭിച്ച സംഘര്‍ഷങ്ങളുടെ പിന്നാലെ 30000 ആളുകള്‍ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വിശദമാക്കുന്നത്.
21000 കുട്ടികളും സ്ത്രീകളും അടക്കമാണ് 30000 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് ഗാസ വിശദമാക്കിയത്. 70450 പേര്‍ക്ക് പരിക്കേല്‍ക്കുകയും 7000ത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് ഗാസയുടെ കണക്കുകള്‍ വിശദമാക്കുന്നത്.