നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പ്രതിനിധിയായി ജോ ബൈഡനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപും വീണ്ടും മത്സരത്തിനിറങ്ങും. ഇരു പാര്‍ട്ടികളിലും കാര്യമായ എതിര്‍പ്പില്ലാതെയാണ് ഇരുവരും ആവശ്യമായ പ്രതിനിധികളെ ഉറപ്പിച്ചത്. ജനുവരിയില്‍ ഇയോവയില്‍ ജയത്തോടെ തുടങ്ങിയ ട്രംപ് അവസാനമായി ചൊവ്വാഴ്ച നടന്ന ജോര്‍ജിയ, മിസിസിപ്പി, വാഷിങ്ടണ്‍ പ്രൈമറികളും തൂത്തുവാരി.
എതിരാളിയായി രംഗത്തുണ്ടായിരുന്ന നിക്കി ഹാലി ഒരാഴ്ച മുമ്പേ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റ് നിരയില്‍ എതിരാളിയാകുമെന്ന് കരുതിയ ജോണ്‍ എഫ് കെന്നഡി സ്വതന്ത്രനായി മത്സരിക്കാന്‍ നേരത്തെ കളം വിട്ടതിനാല്‍ ജോ ബൈഡന് ആരും എതിരെയുണ്ടായിരുന്നില്ല. അതിനാല്‍ വന്‍ മാര്‍ജിനിലാണ് എല്ലാ പ്രൈമറികളും തൂത്തുവാരിയത്. 1968 പ്രതിനിധികള്‍ വേണ്ട ബൈഡന് ഇതിനകം 2107 പേരും 1215 പേര്‍ വേണ്ട ട്രംപിന് 1241 ഉം പേരായി
അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി ചിത്രം നേരത്തെ തെളിഞ്ഞതോടെ നീണ്ട ഏഴു പതിറ്റാണ്ടിനിടെ പ്രസിഡന്റുമാര്‍ തമ്മിലെ ആദ്യത്തെ മുഖാമുഖമാകും. വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നു കരുതിയ 2020 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ഇത്തവണ തുടക്കം മുതല്‍ കാര്യമായ എതിര്‍പ്പില്ലാതെയായിരുന്നു ട്രംപിന്റെ കുതിപ്പ്. ഇന്ത്യന്‍ വംശജരടക്കം തുടക്കത്തില്‍ രംഗത്തുവന്നെങ്കിലും അതിവേഗം പിന്മാറി. അവസാനം ഏറ്റവും കൂടുതല്‍ പ്രൈമറികള്‍ നടന്ന സൂപ്പര്‍ ചൊവ്വ കടക്കാനാവാതെ നിക്കി ഹാലിയും പിന്മാറി. വെര്‍മണ്ട്, വാഷിങ്ടണ്‍ ഡിസി എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ഹാലി ജയം കണ്ടത്.
പാര്‍ട്ടിക്കുള്ളില്‍ ഇരുവരും കരുത്തരാണെങ്കിലും പൊതു തെരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്ന ചോദ്യം നിലനില്‍ക്കുകയാണ്. ഗാസ വംശഹത്യയ്ക്കുള്ള പിന്തുണ ബൈഡനെതിരെ വോട്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നിരവധി പ്രൈമറികളില്‍ പ്രതിഷേധ വോട്ട് ശ്രദ്ധേയമായിരുന്നു.