വഴിവിട്ട സഹായങ്ങള്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം, ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ അന്വേഷണം തുടങ്ങി അമേരിക്ക

വഴിവിട്ട സഹായങ്ങള്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം, ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ അന്വേഷണം തുടങ്ങി അമേരിക്ക
ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ അന്വേഷണം തുടങ്ങി അമേരിക്ക. വഴിവിട്ട സഹായങ്ങള്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണം. അമേരിക്കന്‍ മാധ്യമമായ ബ്ലൂംബര്‍ഗാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. യുഎസ് പ്രൊസിക്യൂട്ടര്‍മാര്‍ അന്വേഷണം തുടങ്ങിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു ഊര്‍ജ പദ്ധതിക്കായി അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപനമോ ഗൗതം അദാനിയോ കൈക്കൂലി നല്‍കുന്നതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി കമ്പനിയായ അസുര്‍ പവര്‍ ഗ്ലോബലിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. യുഎസിലെ അറ്റോര്‍ണി ഓഫീസും, വാഷിങ്ടണിലെ തട്ടിപ്പ് അന്വേഷണ യൂണിറ്റുമാണ് അന്വേഷണം നടത്തുന്നത്.

എന്നാല്‍ ചെയര്‍മാനെതിരെ ഒരു അന്വേഷണവും നടക്കുന്നതായി ഞങ്ങള്‍ക്കറിയില്ലെന്നാണ്, ബ്ലൂംബെര്‍ഗിന് നല്‍കിയ ഇ മെയില്‍ മറുപടിയില്‍ അദാനി കമ്പനി വിശദീകരിച്ചത്. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള അഴിമതി വിരുദ്ധ നിയമങ്ങളും കൈക്കൂലി വിരുദ്ധ നിയമങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഞങ്ങളുടെതെന്നും കമ്പനി വിശദീകരിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ പറ്റി പ്രതികരിക്കാന്‍ അന്വേഷണ സംഘവും തയാറായിട്ടില്ല.

അമേരിക്കന്‍ നിക്ഷേപകരുമായോ വിപണികളുമായോ ബന്ധപ്പെട്ട വിദേശ അഴിമതി ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷിക്കാന്‍ അമേരിക്കന്‍ നിയമപ്രകാരം ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ ആരോപണങ്ങള്‍ മാത്രമാണുള്ളത്. തെളിവുകളോ മറ്റ് രേഖകളോ ലഭിച്ചിട്ടില്ല. എന്നാല്‍ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് യുഎസിന്റെ തീരുമാനം.

നേരത്തെ, അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കുനേരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയായ ഹിന്‍ഡെന്‍ബര്‍ഗ് രംഗത്തെത്തിയിരുന്നു. വലിയ രീതിയില്‍ കൃത്രിമത്വം നടത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 2023ന്റെ തുടക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മറിയ അദാനി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആദ്യ 20 പേരുടെ പട്ടികയില്‍ നിന്ന് പുറത്തായതും വലിയ വാര്‍ത്തയായിരുന്നു.

Other News in this category



4malayalees Recommends