ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി മനോജ് കെ ജയന്‍

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി  മനോജ് കെ ജയന്‍
ഗായകന്‍ കെ ജി ജയന്റെ മരണവാര്‍ത്ത ഏവരും വേദനയോടെയാണ് അറിഞ്ഞത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്.

അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത നേട്ടങ്ങളെ കുറിച്ചും നടന്‍ ഓ!ര്‍മ്മിക്കുന്നു. ഇതിനിടെ അച്ഛന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് ഓടിയെത്തിയ നടന്റെ ജീവിത പങ്കാളി ആശയുടെ വികാര നി!ര്‍ഭരമായ വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ആശയ്‌ക്കെതിരെ പരിഹാസ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെയും മനോജ് കെ ജയന്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.

ആശ തന്റെ അച്ഛന് മകളായിരുന്നു എന്നും ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം കുറിച്ചു. ആശയ്ക്കുണ്ടായ നഷ്ടം തിരിച്ചറിയുന്നത് ആശ മാത്രമാണ്. ഇതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവരാണ് അവളുടെ വേദനയെയും അതിന്റെ ഗൗരവത്തെയും അവഗണിക്കുന്നത്. ആശ സഹനശീലയാണെന്നും കരുണാപൂര്‍വ്വവുമായ സ്‌നേഹമാണ് നല്‍കിയിരുന്നത് എന്നും മനോജ് കെ ജയന്‍ കെ ജെ ജയനൊപ്പമുള്ള കുടുംബ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റില്‍ കുറിച്ചു.

എന്റെ അച്ഛന്‍... ഒരായുസ്സു മുഴുവന്‍ ബലം നല്‍കുന്ന അമൂല്യമായ ഓര്‍മ്മകളും, ജീവിതത്തില്‍നിന്നും ഒരുപാട് പാഠങ്ങളും, മനസ്സില്‍ ആഴത്തിലുറച്ച അനുഭവങ്ങളും സമ്മാനിച്ച് കൊച്ചച്ഛന്റെയടുത്തേയ്ക്ക് അച്ഛന്‍ യാത്രയായി. അച്ഛന്റെ ശാന്തത, ധൈര്യം, കാരുണ്യം എന്നിവ അദൃശ്യമായ ഭാഷയിലൂടെ പറഞ്ഞുതീര്‍ത്ത വിജ്ഞാനശകലങ്ങളാണ്. അച്ഛന്റെ നിശ്ശബ്ദതകള്‍ പോലും അര്‍ത്ഥവത്തായ സംവാദങ്ങളായിരുന്നു എന്നത് അച്ഛന്റെ വേര്‍പാടിന്റെ ശേഷമാണ് തിരിച്ചറിയുന്നത്.. അച്ഛന്‍ ഭാഗ്യവാനായിരുന്നു. നേടാവുന്നതെല്ലാം നേടി.

പദ്മശ്രീ പോലെയുള്ള ദേശീയ ബഹുമതിയും,മറ്റനേകം അംഗീകാരങ്ങളും നേടി, ആഗ്ര ഹിച്ചതുപോലെ ആസ്വദിച്ചു ജീവിച്ചു. പൂര്‍ണ്ണായുസ്സോടെ ജീവിച്ചു വിഷ്ണു പാദംപൂകി. മാത്രമല്ല സ്വന്തമായ ശൈലിയിലുള്ള ഈണവും,ആലാപനവും കൊണ്ട് ഭക്തജനമനസ്സുകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന.ഗാനങ്ങളിലൂടെയും ജനമനസ്സുകളില്‍ അച്ഛന്‍ ഓര്‍മ്മിക്കപ്പെടുമെന്നത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.ശ്രീകോവില്‍ നടതുറന്നു എന്ന ഗാനത്തോടെയാണ് ശബരിമലയില്‍ ഇന്നും നട തുറക്കുന്നത്. അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എത്രത്തോളം ആദ്ദേഹത്തിന് കിട്ടിയിരുന്നു എന്നത് ഇതിലൂടെ തിരിച്ചറിയുന്നു,വളരെ അഭിമാനിക്കുന്നു.

അച്ഛന്‍ ജീവിതത്തില്‍ പുലര്‍ത്തിവന്ന കൃത്യതയും ധൈര്യവും എപ്പോഴും ഞങ്ങളുടെ ജീവിതങ്ങളില്‍ പ്രേരണയായി ശേഷിക്കുന്നു. അച്ഛന്റെ കഥകളും പഴയ ഫോട്ടോകളും നോക്കിക്കൊണ്ട് സമയം കഴിക്കുന്നത് ഒരു സന്തോഷകരമായ യാത്രയാണ്. അച്ഛന്റെ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകളാണ് അതിലെ പ്രധാനമായ നിധികള്‍. ആശയുടെ വരവാണ് എന്റെ ജീവിതത്തിന് അര്‍ത്ഥങ്ങള്‍ ഉണ്ടാക്കിയതെന്ന് നിസ്സംശയം പറയാം. വേണ്ടതറിഞ്ഞു പ്രവര്‍ത്തിയ്ക്കാനും,വേണ്ടത്തതിനെ നിസ്സാരമായി തള്ളിക്കളയാനും അവള്‍ക്കുള്ള ശേഷി എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.ചെറുപ്പത്തിലേ തന്നെ ബന്ധുക്കളുമായി ഇടപഴകാനോ, ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകാനോ സമയക്കുറവ് കൊണ്ടു കഴിയാതിരുന്ന എന്റെ പരിമിതിയെ മറികടന്നതും അവളാണ്.

ഞാന്‍ ചെയ്യേണ്ടത് അതിന്റെ കുറവുകളെല്ലാം തീര്‍ത്ത് എനിയ്ക്കുവേണ്ടി ഫോണിലൂടെയും,നേരിട്ടും അവള്‍ ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്ന സ്ഥാനവും,സ്‌നേഹവും പകര്‍ന്ന് ഇന്നും ഇടപെടുന്നുണ്ട്. അച്ഛനോട് എനിയ്ക്ക് പ്രകടിപ്പിക്കാനോ, പറയുവാനോ കഴിയാതിരുന്ന സ്‌നേഹം കുടിശ്ശിക തീര്‍ത്ത് എനിയ്ക്കുവേണ്ടി പകര്‍ന്നുകൊടുത്തത് ആശയാണ്. 15 വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആശയ്ക്ക് എന്റെ അച്ഛന്‍ അതിലേറെയായിരുന്നു ,അവളുടെ കളിതമാശകളും,പരിചരണവും,സ്‌നേഹപൂര്‍ണമായ ശാസനകളുമാണ് അച്ഛന്റെ ആരോഗ്യത്തിന്റെയും, സന്തോഷത്തിന്റെയും കാരണം.അതൊരിയ്ക്കലും ഏതാനും വാക്കുകള്‍കൊണ്ട് ഫലിപ്പിക്കാനാവുന്നതല്ല. എന്തിലും പരിഹാസവും, പുശ്ചവും കാണുന്ന, എന്തിനെയും വിമര്‍ശിക്കുന്ന മനസ്സുള്ള ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്ത ഒരു വിഭാഗം മനുഷ്യരോട് ഒന്നും പറയുന്നത് കൊണ്ടും ഫലമില്ല. അവള്‍ ഒരു മരുമകളല്ല എന്റെ കുടുംബത്തില്‍.

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി. എന്നാല്‍ ഇത് ഒരു സഹജമായ, ആഴമുള്ള ബന്ധമാണ്. അവള്‍ക്കുണ്ടായ നഷ്ടം തിരിച്ചറിയുന്നത് അവള്‍ മാത്രമാണ്. ഇതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവരാണ് അവളുടെ വേദനയെയും അതിന്റെ ഗൗരവത്തെയും അവഗണിക്കുന്നത്. അവള്‍ സഹനശീലയും കരുണാപൂര്‍വ്വവുമായ സ്‌നേഹമാണ് നല്‍കിയിരുന്നത്. കഴിഞ്ഞ 13 വര്‍ഷക്കാലയളവിലെ ഈ പല ചിത്രങ്ങള്‍ക്കും ആ സ്‌നേഹത്തെ ചൂണ്ടിക്കാണിയ്ക്കാന്‍ കഴിഞ്ഞേക്കാം.

പ്രധാന മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞു. മരണവാര്‍ത്തയറിഞ്ഞും, തുടര്‍ന്നുള്ള മരണാനന്തര ചടങ്ങുകള്‍ക്കും എന്റെയും കുടുംബങ്ങങ്ങളുടെയും ദുഃഖം അവരുടെയും കൂടി ദുഃഖമായി കണ്ട് എല്ലാ തിരക്കുകളും മാറ്റിവച്ച് ഞങ്ങളെ സമാശ്വസിപ്പിക്കാന്‍ വന്നുചേര്‍ന്ന അച്ഛനെ ആരാധിക്കുന്ന,അംഗീകരിക്കുന്ന, സ്‌നേഹിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും,എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും,ചലച്ചിത്രമാധ്യമകലാ പ്രവര്‍ത്തകര്‍ക്കും, അതോടൊപ്പം തന്നെ ഞങ്ങള്‍ വേദനിയ്ക്കുന്ന സമയത്ത്‌പോലും പരിഹാസശരങ്ങള്‍ കൊണ്ടു മുറിവേല്പിക്കുകയും,എന്റെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടാക്കിയ എറണാകുളത്തെ എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‌ലൈനില്‍ വീതം വച്ചുനല്കിയും,എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചു വാര്‍ത്തകള്‍ സൃഷ്ടിച്ചു കാഴ്ചക്കാരുടെ എണ്ണം കൂട്ടിയ യൂ ട്യൂബ് ചാനലുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.



Other News in this category



4malayalees Recommends