കടന്നു പോകുന്നത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൂട്ടക്കൊലകള്‍ നടന്ന വര്‍ഷമെന്ന് റിപ്പോര്‍ട്ട്. 41 അക്രമങ്ങളില്‍ 211 പേര്‍ക്കാണ് ഈ വര്‍ഷം ജീവന് നഷ്ടമായത്. അസോസിയേറ്റഡ് പ്രസ്സ്, യുഎസ്എ ടുഡേ, നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി എന്നിവ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
2006 മുതലാണ് കൂട്ടക്കൊലകളുടെ എണ്ണം രേഖപ്പെടുത്താന്‍ തുടങ്ങിയത്. അന്ന് 38 കൂട്ടക്കൊലകള്‍ നടന്നിരുന്നു. അതിനു ശേഷം ഇത്രയും സംഭവങ്ങള്‍ രേഖപ്പെടുത്തുന്നത് ഈ വര്‍ഷമാണ്. മെയ് മാസത്തില്‍ വിര്‍ജീനിയയിലെ വിര്‍ജീനിയ ബീച്ചിലും, ഓഗസ്റ്റില്‍ ടെക്സസ് നഗരങ്ങളായ ഒഡെസ, എല്‍ പാസോ, ഒഹായോയിലെ ഡേട്ടണ്‍ തുടങ്ങിയ പ്രദേശങ്ങളിലും, ഈ മാസം ന്യൂജേഴ്സിയിലെ ജേഴ്സി സിറ്റിയിലും കൂട്ടക്കൊലകള്‍ നടന്നിരുന്നു.
കൂട്ടക്കൊലകള്‍ നടക്കാത്ത സംസ്ഥാനങ്ങള്‍ യു.എസില്‍ വിരളമാണ്. മിക്ക കൂട്ടക്കൊലകളും വാര്‍ത്തയാകാതെ പോകാറുണ്ടെന്നും ഡാറ്റാബേസ് വ്യക്തമാക്കുന്നു. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ഭൂരിപക്ഷം പേരും പരസ്പരം അറിയുന്ന ആളുകളാണ്. കുടുംബ തര്‍ക്കങ്ങള്‍, മയക്കുമരുന്ന്, ക്വൊട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയവയാണ് പ്രധാനമായും കൊലപാതകത്തില്‍ കലാശിക്കുന്നത്.