ഫൊക്കാനയിലെ തിരഞ്ഞെടുപ്പു പ്രഹസനം ലജ്ജാകരം (സുധാ കർത്താ)

ഫൊക്കാനയിലെ തിരഞ്ഞെടുപ്പു പ്രഹസനം ലജ്ജാകരം (സുധാ കർത്താ)

കഴിഞ്ഞ ദിവസം ഫൊക്കാനയിലെ ഒരു വിഭാഗം സ്വയം ജേതാക്കളായി പ്രഖ്യാപനവുമായി വന്നത് തികച്ചും ലജ്ജാകരമാണ്. വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരും അതിലും താഴെയുള്ള സംഘടനകളുടെയും പിന്തുണ അവകാശപ്പെട്ട് ഈ ഗ്രൂപ്പ് നടത്തിയ 'പൊറാട്ടുനാടകം ' ജനാധിപത്യത്തിനും സാമൂഹ്യ ധാരണകള്‍ക്കുമെല്ലാം വെല്ലുവിളിയാണ്; അട്ടിമറിയുമാണ്.


ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനില്‍ നിന്നും ഗ്രൂപ്പ് പ്രവര്‍ത്തനമുള്‍പ്പെടെയുള്ള പക്ഷപാതപരമായ പ്രവര്‍ത്തനങ്ങള്‍ പ്രകടമായി കണ്ടു തുടങ്ങിയപ്പോള്‍ ഇത്തരം ഒരു നാടകം ലക്ഷ്യമാക്കിയാണ് അദ്ദേഹവും കൂട്ടരും പ്രവര്‍ത്തിക്കുന്നതെന്ന് ഫൊക്കാന പ്രവര്‍ത്തകര്‍ക്ക് മനസ്സിലാകുന്നില്ല. തികച്ചും അനൗചിത്യവും അപക്വവുമായ ഈ നടപടി സ്വാര്‍ത്ഥതയും അധികാരാന്ധരതയുമാണെന്നു മാത്രമേ മനസ്സിലാക്കാനാവൂ.

ഇത്തരം ദുരുദ്ദേശവും ഗൂഢാലോചനയുമൊന്നുമറിയാതെ നിഷ്‌കളങ്കരായ ചില സംഘടനകള്‍ അംഗത്വം പുതുക്കാന്‍ ഇവര്‍ അയച്ചിരുന്നു.പുതുക്കല്‍ നടപടി ജനറല്‍ സെക്രട്ടറിയാണ് നടത്തേണ്ടത്.ഇവര്‍ സ്വയം ഫൊക്കാനയില്‍ നിന്നും പുറത്തു പോയിരിക്കുകയാണ്.ഈ തിരഞ്ഞെടുപ്പ് പ്രഹസനവും വിജയീ പ്രഖ്യാപനവുമെല്ലാം ഭരണഘടനാപ്രകാരം നിയമവിരുദ്ധമാണ്, അച്ചടക്ക ലംഘനമാണ്.

ഈ നീക്കത്തിന് പ്രേരകമായ ഔചിത്യം സാധാരണ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാക്കുന്നില്ല. ഫൊക്കാനയ്ക്ക് ഭരണ പ്രതിസന്ധിയില്ല, കോവിഡ് ദുരിതത്തിന്റെ അനിശ്ചിതത്വം മാത്രം. കൂട്ടം കൂടി തിരഞ്ഞെടുപ്പ് നടത്താനോ കണ്‍വന്‍ഷന്‍ നടത്താനോ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. കോവിഡ് കാലഘട്ടത്തില്‍ രാജ്യം മുഴുവനും ആശങ്കയിലും അനിശ്ചിതത്വത്തിലുമാണ് ;പ്രവര്‍ത്തന മാന്ദ്യത്തിലാണ്. ട്രസ്റ്റി ബോര്‍ഡിന്റെ ഈ നടപടി ,കോവിഡ് സാഹചര്യത്തില്‍ എന്തു മല മറിക്കാനാണാവോ ??

കണ്‍വന്‍ഷനും തിരഞ്ഞെടുപ്പും 2021 ജൂലൈയില്‍ നടത്തുവാനുള്ള നാഷനല്‍ കമ്മിറ്റിയുടെ തീരുമാനം ശ്‌ളാഘനീയമാണ് ഔചിത്യപൂര്‍വമാണ്.

കോവിഡ് മഹാമാരിക്കു മുമ്പ് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് പ്രസിഡന്റ് മാധവന്‍ നായരുടെയും സെക്രട്ടറി ടോമി കോക്കാട്ടിന്റെയും നേതൃത്വത്തില്‍ നടന്നു വരുന്നത്. അസൂയാര്‍ഹമായ രീതിയില്‍ നടന്ന ഇവരുടെ പ്രവര്‍ത്തനം ഫൊക്കാനയുടെ യശസ്സും കീര്‍ത്തിയും വര്‍ദ്ധിപ്പിക്കുന്നതായിരുന്നു. ഇതായിരിക്കാം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനെ ചൊടിപ്പിച്ചത്. പിണിയാളുകളുടെ കൂടെ ചേര്‍ന്ന് സംഘടനാ നിയന്ത്രണം മൊത്തമായി കൈക്കലാക്കുവാന്‍ പുറംവാതിലിലൂടെ ശ്രമിച്ചത്. തികച്ചും ലജ്ജാകരം!

അംഗ സംഘടനകളെ വെട്ടിനിരത്തുക, പിന്തുണ നല്‍കാത്ത അംഗ സംഘടനകളെ പിളര്‍ത്തുക ,ചൊല്‍പ്പടിക്കു നില്‍ക്കില്ലെന്നറിഞ്ഞാല്‍ പുതിയ അംഗത്വ സംഘനകളെ തിരസ്‌കരിക്കുക, അംഗ സംഘടനകളെ അശക്തരാക്കുക, ബൈലോയിലെ ലിഖിത നിയമങ്ങളെ വെല്ലുവിളിക്കുകയും വളച്ചൊടിക്കുകയും തുടങ്ങി സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഈ ഗ്രൂപ്പ് വര്‍ഷങ്ങളായി പിന്തുടരുന്ന സംഘടനാ വിരുദ്ധ മനോഭാവം .തികച്ചും ലജ്ജാകരം!

തല മുതിര്‍ന്ന, ചരിത്രമറിയുന്ന ഫൊക്കാനയുടെ പല സ്ഥാപക നേതാക്കളും എഴുപതിന്റെ നിറവിലെത്തിയിരിക്കുകയാണ്. അവര്‍ക്ക് പുതിയൊരങ്കത്തിന് ബാല്യമുണ്ടോ എന്നത് സംശയകരമാണ്.

പുതിയ പ്രവര്‍ത്തകര്‍ ആകര്‍ഷിക്കപ്പെടുമ്പോള്‍ ഫൊക്കാനയുടെ ചരിത്രവും സംസ്‌കാരവും പ്രസക്തിയും കൈമാറുവാന്‍ സാധിക്കുന്നില്ല. ഇന്നു ഗ്രൂപ്പുകളിക്കുന്ന, ഈ അഭിനവ 'ചന്തു'മാര്‍ സ്വയം ഫൊക്കാനയുടെ സ്ഥാപകരായി അവതരിക്കുകയാണ്, രക്ഷിതാവായി അഭിനയിക്കുകയാണ്ത, തലതൊട്ടപ്പന്‍മാരായി ചമയുകയാണ്. തരം താണ വിലപേശലുകള്‍ക്കും സ്വാര്‍ത്ഥ മോഹങ്ങള്‍ക്കുമായി ഫൊക്കാനയെ ഉപകരണമാക്കുകയാണവര്‍.

തികച്ചും ലജ്ജാകരം!

Other News in this category



4malayalees Recommends