സെനറ്റര്‍ കെവിന്‍ തോമസ് വീണ്ടും വിജയിച്ചു; തപാല്‍ വോട്ട് വഴി വന്ന വിജയം

സെനറ്റര്‍ കെവിന്‍ തോമസ് വീണ്ടും വിജയിച്ചു; തപാല്‍ വോട്ട് വഴി വന്ന വിജയം

ന്യൂയോര്‍ക്ക്: മെയില്‍ ഇന്‍ ബാലറ്റ് കൂടി എണ്ണിയതോടെ സെനറ്റര്‍ കെവിന്‍ തോമസ് 1400ല്‍ പരം വോട്ടിനു വിജയിച്ചു.


ഇലക്ഷന്‍ കഴിഞ്ഞയുടനുള്ള പ്രൊജക്ഷനില്‍ കെവിന്‍ തോമസ്, 36 , ആറായിരത്തോളം വോട്ടിനു പിന്നിലായിരുന്നു. അതോടെ വിജയ സാധ്യത ഇല്ല എന്നാണു പൊതുവെ കരുതപ്പെട്ടത്. കാല്‍ ലക്ഷത്തിലേറെ തപാല്‍ വോട്ടുകള്‍ എണ്ണാനുണ്ടായിരുന്നു.


ന്യു യോര്‍ക്ക് സ്റ്റേറ്റിലും സിറ്റിയിലും കൊണ്ടു വന്ന പല നിയമങ്ങളും ചൂണ്ടിക്കാട്ടി കെവിന്‍ തോമസ് അടക്കം ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. കെവിന്‍ തോമസിനെ മാത്രം ലക്ഷ്യമിട്ടു പോലീസ് ബെനവലന്റ് അസോസിയേഷനും വലതു പക്ഷ സംഘടനകളും അതിശക്തമായ പ്രചാരണം അഴിച്ചു വിട്ടു. എന്തായാലും അത് ഫലിച്ചില്ലെന്നു വ്യക്തമായി.


ന്യു യോര്‍ക്ക് ലെജിസ്‌ളേച്ചറിലേക്കു വിജയിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ് കെവിന്‍ തോമസ്. ഇപ്രാവശ്യം ഇന്ത്യന്‍ വംശജരായ ജെന്നിഫര്‍ രാജ്കുമാര്‍, സൊഹ്‌റാന്‍ മാംദാനി എന്നിവര്‍ സ്‌റേറ് അസംബ്ലിയിലേക്കു ക്വീന്‍സില്‍ നിന്ന് വിജയിച്ചു. ധാരാളം ദക്ഷിണേഷ്യക്കാരുള്ള ഡിസ്ട്രിക്ടുകളിലാണ് ഇരുവരും വിജയിച്ചതെങ്കില്‍ ലോംഗ് ഐലണ്ടിലെ അധികം ഇന്ത്യാക്കാരില്ലാത്ത ആറാം ഡിസ്ട്രിക്ടില്‍ നിന്നാണ് കെവിന്‍ ജയിച്ചതെന്നതും അഭിമാനകരമായി.


കഴിഞ്ഞ തവണ തോല്പിച്ചത് 28 വര്‍ഷമായി സെനറ്ററായ കെമ്പ് ഹനനെ ആയിരുന്നു. ഹനന്‍ സെനറ്റിലെത്തുമ്പോള്‍ കെവിനു അഞ്ചു വയസേയുള്ളൂ. ഇപ്രാവശ്യം തോല്‍പിച്ചത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡെന്നിസ് ഡണിനെ


ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതാണ് തന്റെ വിജയത്തിനു കാരണമെന്നു കെവിന്‍ കഴിഞ്ഞ തവണ പറയുകയുണ്ടായി. കഴിയുന്നത്ര പേരെ നേരില്‍ കണ്ടു. വീടുകളില്‍ പോയി മുട്ടിവിളിച്ച് ആളുകളുമായി സംസാരിച്ചു. അതു ഫലം കണ്ടു.


വനിതകളുടെ അവകാശ സംരക്ഷണം, സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഫണ്ടിംഗ് തുടങ്ങി വിവിധ നിയമങ്ങള്‍ക്ക് കെവിന്‍ സജീവ പിന്തുണ നല്‍കി.


സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ് കെവിന്‍.


റാന്നി സ്വദേശി തോമസ് കാനമൂട്ടിലിന്റെ പുത്രനായ കെവിന്‍ ദൂബൈയിലാണ് ജനിച്ചത്. തിരുവല്ല കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം റേച്ചല്‍ തോമസ് ആണു അമ്മ. ഒരു സഹോദരിയുണ്ട്.


ഭാര്യ റിന്‍സി തോമസ് ഫാര്‍മസിസ്റ്റാണ്. വെണ്‍മണി തറയില്‍ ജോണ്‍സണ്‍ ഗീവര്‍ഗീസിന്റേയും സൂസമ്മയുടേയും പുത്രി.


ഒരു ദശാബ്ദത്തിലേറെയായി ബ്രോങ്ക്‌സില്‍ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച അറ്റോര്‍ണിയാണ് കെവിന്‍. താന്‍ എന്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവോ അതിനെയെല്ലാം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള കോണ്‍ഗ്രസ് ചെയ്യുന്നത്. അതിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സ്ഥാനാര്‍ത്ഥിത്വമെന്നു കെവിന്‍ പറഞ്ഞിരുന്നു


ചില ഉദാഹരണങ്ങള്‍ മുപ്പത്തിമൂന്നുകാരനായ കെവിന്‍ ചൂണ്ടിക്കാട്ടുന്നു. പാവങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് സ്റ്റുഡന്റ് ലോണ്‍ സമ്പ്രദായം കൊണ്ടുവന്നത്. ഇന്നിപ്പോള്‍ കൂടുതല്‍ പേരെ പാവങ്ങളാക്കാന്‍ സ്റ്റുഡന്റ് ലോണ്‍ വഴിയൊരുക്കുന്നു. ആ കടക്കെണിയില്‍ നിന്നു ഒരിക്കലും മോചനം കിട്ടാത്ത പലിശ നിരക്കും മറ്റുമാണ്. കടക്കാരെ പിഴിയുന്ന സ്റ്റുഡന്റ് ലോണ്‍ സ്ഥാപനങ്ങള്‍ക്കെതിരേ കെവിന്‍ നിയമ പോരാട്ടം നടത്തുന്നു


മറ്റൊന്ന് ബാങ്കുകളാണ്. ഒബാമ ബാങ്കുകള്‍ക്കു മേല്‍ കടിഞ്ഞാണിട്ടു. എന്നാല്‍ ആ നിയന്ത്രണങ്ങളൊക്കെ പ്രസിഡന്റ് ട്രമ്പ് നീക്കം ചെയ്തു. ഇപ്പോള്‍ പണ്ടു ചെയ്തിരുന്ന പോലെ തോന്നിയ പോലുള്ള 'റിസ്‌കി ബിസിനസ്' നടത്താന്‍ ബാങ്കുകള്‍ക്ക് തടസ്സമില്ല. അതു തുടരുമ്പോള്‍ അഞ്ചോ, ആറോ വര്‍ഷത്തിനുള്ളില്‍ വീണ്ടും ബാങ്കിംഗ് രംഗത്തു തകര്‍ച്ച പ്രതീക്ഷിക്കാം. സമ്പദ് രംഗത്തെ തകര്‍ച്ച എല്ലാവരുടേയും ജീവിത നിലവാരത്തെ (ക്വാളിറ്റി ഓഫ് ലൈഫ്) തകര്‍ക്കും.


പ്രസിഡന്റ് ട്രമ്പ് കൊണ്ടുവന്ന ടാക്‌സ് പരിഷ്‌കരണം പാവങ്ങള്‍ക്ക് ദോഷമേ വരുത്തൂ. അതേസമയം പണക്കാരെ കൂടുതല്‍ പണക്കാരാക്കും. ഒബാമയുടെ നല്ല നിയമങ്ങളൊക്കെ ഇല്ലാതാക്കി. ദാരിദ്ര്യം വര്‍ദ്ധിക്കുന്നു. വീടില്ലാത്തവര്‍ കൂടുന്നു. ഫുഡ് സ്റ്റാമ്പിനും മറ്റും കിട്ടിയിരുന്ന തുക വെട്ടിക്കുറയ്ക്കുന്നു.


രണ്ടു പതിറ്റാണ്ടു മുന്‍പ് താന്‍ വന്നപ്പോഴുള്ള അമേരിക്കയല്ല ഇന്ന്. ഇപ്പോള്‍ ഒരു ജോലി ലഭിക്കുക വിഷമകരമായി. ഉയര്‍ന്ന ബിരുദം നേടിയിട്ടും ജോലി കിട്ടാതെ ചെറുപ്പക്കാര്‍ വലയുന്നു. ഒബാമ കെയര്‍ പരിഷ്‌കരണത്തിനു പകരം അതില്ലാതാക്കന്‍ ശ്രമിക്കുന്നു.


ഉള്ളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് റോമാ സാമ്രാജ്യം തകര്‍ത്തത്. അതേ അവസ്ഥ തന്നെയാണ് ഇവിടെയും. അതിനാല്‍ നാം എന്തെങ്കിലും ചെയ്‌തേ പറ്റൂ.


ഈ തിരിച്ചറിവാണ് തന്നെ ഇലക്ഷന്‍ രംഗത്തെത്തിച്ചത് പത്താം വയസ്സില്‍ അമേരിക്കയിലെത്തിയ കെവിന്‍ പറയുന്നു. താനൊരു രാഷ്ട്രീയക്കാരനല്ല. പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ്.


ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പലതവണ കെവിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് എഴുതിയിട്ടുണ്ട്. യു.എസ്. കമ്മീഷന്‍ ഓണ്‍ സിവില്‍ റൈറ്റ്‌സിന്റെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അഡൈ്വസറി കമ്മിറ്റി അംഗമാണ് കെവിന്‍. ഈ സ്ഥാനം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്.


Other News in this category



4malayalees Recommends