വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് പ്രതിരോധം ശക്തമാക്കാന്‍ ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അഞ്ചു വയസ്സിനു മുകളില്‍ 80 മില്യണോളം അമേരിക്കക്കാര്‍ ഇപ്പോഴും വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. വാക്‌സിനേഷന്‍ വലിയ രീതിയില്‍ മുന്നോട്ട് പോയാല്‍ മാത്രമേ രോഗ വ്യാപനം കുറയ്ക്കാനാകൂ. മാത്രമല്ല മാസ്‌ക് ധരിക്കുന്നതും സാനിറൈസേഷനും ഒരു പരിധിവരെ വൈറസ് വ്യാപനം പിടിച്ചുനിര്‍ത്തും.
ആഫ്രിക്കന്‍ വേരിയന്റായ ഒമിക്രോണ്‍ ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തുകയാണ്. അതിവ്യാപന ശേഷിയും വാക്‌സിനെ അതിജീവിക്കാന്‍ ശേഷിയുള്ളതുമെന്നാണ് ഈ വേരിയന്റിനെതിരെ ഉയരുന്ന സംശയങ്ങള്‍. പുതിയ വേരിയന്റ് മാരകശേഷിയുള്ളതാണെന്ന സൂചന നല്‍കിയതോടെ അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. എന്നാല്‍ അത്ര ഭയക്കേണ്ട സാഹചര്യമില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ഏതായാലും ഒമിക്രോണ്‍ വേരിയന്റിന്റെ യഥാര്‍ത്ഥ പ്രഹരശേഷി മനസിലാക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണ്ടിവരും. ഇവയുടെ വ്യാപന ശേഷിയും എത്രമാത്രം ഗുരുതരമെന്നതും പഠിച്ചുവരികയാണ്. ഇതില്‍ വ്യക്തത വന്നാല്‍ മാത്രമേ മുന്‍കരുതലുകള്‍ ഫലവത്തായി സ്വീകരിക്കാന്‍ കഴിയൂ. പുതിയ വകഭേദം നിസാര ലക്ഷണങ്ങളോടെ വന്ന് പോകുന്നതാണെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നും സൗത്ത് ആഫ്രിക്കന്‍ സയിന്റിസ്റ്റ് വ്യക്തമാക്കുന്നു.
ക്ഷീണവും തലവേദനയും മസില്‍ വേദനയും ഒക്കെയാണ് ഇവയുടെ ലക്ഷണം. ദിവസങ്ങള്‍ക്കുള്ളില്‍ ഇതില്‍ നിന്ന് മുക്തിയുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
വളരെ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രം കാണിച്ച് കടന്നുപോകുന്ന ഒന്നാണ് പുതിയ വേരിയന്റെന്നും ഇതൊരു ക്രിസ്മസ് ഗിഫ്റ്റായി കണ്ടാല്‍ മതിയെന്നുമാണ് ജര്‍മ്മന്‍ ഹെല്‍ത്ത് എക്‌സ്‌പേര്‍ട്ട് പറയുന്നത്.
വിവിധ രാജ്യങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു പറയുമ്പോഴും ഡബ്ല്യു എച്ച് ഒ നല്‍കുന്നത് അങ്ങനെയൊരു മുന്നറിയിപ്പല്ല. ഈ വകഭേദം കൂടുതല്‍ വഷളാകുമെന്നും വ്യാപനം കൂട്ടി ഗുരുതര സാഹചര്യമുണ്ടാക്കുമെന്നുമാണ് ഡബ്ല്യൂ എച്ച് ഒയുടെ മുന്നറിയിപ്പ്.
കാനഡയിലും വേരിയന്റിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഹെല്‍ത്ത് മിനിസ്റ്റര്‍ വ്യക്തമാക്കിയിരുന്നു. വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാനും ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കാനും പരമാവധി പ്രതിരോധം തീര്‍ക്കാനും ജോ ബൈഡന്‍ നിര്‍ദ്ദേശം നല്‍കുന്നു. ശക്തമായ പ്രതിരോധം ഉണ്ടെങ്കില്‍ യാത്രാ നിരോധനമോ ലോക്ക്ഡൗണോ വേണ്ടിവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.