യുഎസിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് അസൈലം അനുവദിക്കുന്നത് പരിമിതപ്പെടുത്തല്‍; ട്രംപിന്റെ വിവാദ നയത്തെ പിന്തുണച്ച് യുഎസ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി; ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് അസൈലം നിഷേധിക്കപ്പെടും

യുഎസിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് അസൈലം അനുവദിക്കുന്നത് പരിമിതപ്പെടുത്തല്‍; ട്രംപിന്റെ വിവാദ നയത്തെ പിന്തുണച്ച് യുഎസ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി; ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് അസൈലം നിഷേധിക്കപ്പെടും
യുഎസിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് അസൈലം അനുവദിക്കുന്നത് വെട്ടിക്കുറയ്ക്കുന്ന ട്രംപ് ഗവണ്‍മെന്റിന്റെ കടുത്ത നടപടിയെ അംഗീകരിച്ച് യുഎസ് സുപ്രീം കോടതി രംഗത്തെത്തി. യുഎസിലേക്കുള്ള യാത്രാ മധ്യേ തങ്ങള്‍ ആദ്യമെത്തുന്ന രാജ്യത്ത് അസൈലത്തിന് ശ്രമിക്കാതെ തെക്കന്‍ അതിര്‍ത്തിയിലൂടെ യുഎസിലെത്തുന്നവര്‍ക്ക് സുരക്ഷിതത്വം തേടുന്നതില്‍ നിന്നും കുടിയേറ്റക്കാരെ വിലക്കുന്ന നയമാണ് ട്രംപ് സ്വീകരിച്ച് വരുന്നത്.

ഇതിനെ നിയമപരമായ പിന്തുണയാണ് പുതിയ വിധിയിലൂടെ സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. ഇതിനെതിരെ ട്രംപ് സര്‍ക്കാര്‍ നിരവധി നിയമവെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും സുപ്രീംകോടതിയുടെ പുതിയ അനുകൂല വിധിയിലൂടെ ട്രംപിന് ഈ കടുത്ത നയം രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനാണ് നിയമപിന്തുണ ലഭിച്ചിരിക്കുന്നത്. മെക്‌സിക്കോയിലൂടെ യുഎസിന്റെ തെക്കന്‍ അതിര്‍ത്തി കടന്നെത്തിയ ആയിരക്കണക്കിന് സെന്‍ട്രല്‍ അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്ക് അസൈലം ലഭിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്ന നിര്‍ണായക വിധിയാണ് സുപ്രീംകോടതി ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

യുഎസ് സുപ്രീംകോടതിയുടെ പുതിയ വിധിയോട് വിയോജിക്കുന്നുവെന്നാണ് മെക്‌സിക്കോ ചൊവ്വാഴ്ച പ്രതികരിച്ചിരിക്കുന്നത്.ജുലൈയിലായിരുന്നു കുടിയേറ്റക്കാര്‍ക്ക് അസൈലം അനുവദിക്കുന്നതിന് കടുത്ത രീതിയില്‍ പരിധികള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നയത്തെക്കുറിച്ച് ട്രംപ് ഭരണകൂടം ആദ്യമായി വെളിപ്പെടുത്തിയിരുന്നത്.എന്നാല്‍ ഈ നയം നടപ്പിലാക്കുന്നതിനെതിരെ സാന്‍ഫ്രാന്‍സിസ്‌കോയിലെ കീഴ്‌ക്കോടതി ഉടനടി വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

യുഎസിലേക്കുള്ള കുടിയേറ്റം നിര്‍ണയാകമായി വെട്ടിക്കുറയ്ക്കുകയെന്നത് പ്രധാന ലക്ഷ്യമാക്കിയാണ് ട്രംപ് മുന്നോട്ട് പോകുന്നത്. ഇതിനായി മനുഷ്യത്വരഹിതമായ നിരവധി നിയമങ്ങള്‍ അദ്ദേഹം നടപ്പിലാക്കിയിരുന്നു.2020ല്‍ താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള പ്രധാന പ്രചാരണ തന്ത്രമായി അദ്ദേഹം ഈ ലക്ഷ്യത്തെ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്.അതിനിടെയാണ് തന്നെ പിന്തുണക്കുന്ന സുപ്രീംകോടതി വിധിയുണ്ടായിരിക്കുന്നതെന്നതും ട്രംപിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

Other News in this category



4malayalees Recommends