യുഎസിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് അസൈലം നല്‍കുന്നത് വന്‍ തോതില്‍ വെട്ടിക്കുറയ്ക്കുന്നു; യുഎസ് സര്‍ക്കാരിന്റെ വിവാദ നയത്തെ പിന്തുണച്ചുള്ള യുഎസ് സുപ്രീംകോടതിയുടെ വിധിയെ തുടര്‍ന്ന് ട്രംപിന് ശക്തിയേറി; വിധി ഉടന്‍ പ്രാവര്‍ത്തികമാക്കും

യുഎസിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് അസൈലം നല്‍കുന്നത് വന്‍ തോതില്‍ വെട്ടിക്കുറയ്ക്കുന്നു; യുഎസ് സര്‍ക്കാരിന്റെ വിവാദ നയത്തെ പിന്തുണച്ചുള്ള യുഎസ് സുപ്രീംകോടതിയുടെ വിധിയെ തുടര്‍ന്ന് ട്രംപിന് ശക്തിയേറി; വിധി ഉടന്‍ പ്രാവര്‍ത്തികമാക്കും
യുഎസിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് അസൈലം അനുവദിക്കുന്നത് വെട്ടിക്കുറയ്ക്കുന്ന നടപടി ഒന്ന് കൂടി ത്വരിതപ്പെടുത്താനും കര്‍ക്കശമാക്കാനും അരയും തലയും മുറുക്കി ട്രംപ് സര്‍ക്കാര്‍ രംഗത്തെത്തി. സര്‍ക്കാരിന്റെ ഈ നടപടിക്ക് പിന്തുണയേകിക്കൊണ്ട് യുഎസ് സുപ്രീം കോടതി കഴിഞ്ഞ ആഴ്ച നിര്‍ണാകമായ വിധി പുറപ്പെടുവിച്ചതിന്റെ ബലത്തിലാണ് ട്രംപ് ഈ ചുവട് വയ്പിനൊരുങ്ങുന്നത്.ഇത് പ്രാബല്യത്തില്‍ വരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജഡ്ജുമാരും അസൈലം ഓഫീസര്‍മാരും നല്‍കാന്‍ തുടങ്ങിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

പുതിയ കോടതി ഉത്തരവിടല്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനെ തുടര്‍ന്ന് വ്യാജ അസൈലം ക്ലെയിമുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് യുഎസ് ഗവണ്‍മെന്റ് പറയുന്നത്. പുതിയ നടപടിയിലൂടെ വള്‍നറബിളായ കുടിയേറ്റക്കാര്‍ അപകത്തിലേക്കും എന്തിനേറെ മരണത്തിലേക്കും തിരിച്ച് പോകുന്നതിന് വഴിയൊരുക്കുമെന്നാണ് ഇമിഗ്രേഷന്‍ അഡ്വക്കറ്റുകള്‍ കടുത്ത മുന്നറിയിപ്പേകുന്നത്. പുതിയ കോടതി ഉത്തരവിനെതിരെയുള്ള നിയമവെല്ലുവിളികള്‍ കാലിഫോര്‍ണിയയിലെയും വാഷിംഗ്ടണ്‍ ഡിസിയിലെയും കോടതികളില്‍ പുരോഗതിക്കുന്നതിനിടെയാണ് സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ട്രംപ് തിരക്കിട്ട ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

യുഎസിലേക്കുള്ള യാത്രാ മധ്യേ തങ്ങള്‍ ആദ്യമെത്തുന്ന രാജ്യത്ത് അസൈലത്തിന് ശ്രമിക്കാതെ തെക്കന്‍ അതിര്‍ത്തിയിലൂടെ യുഎസിലെത്തുന്നവര്‍ക്ക് സുരക്ഷിതത്വം തേടുന്നതില്‍ നിന്നും കുടിയേറ്റക്കാരെ വിലക്കുന്ന ട്രംപിന്റെ നയത്തെ പിന്തുണച്ച് കൊണ്ടായിരുന്നു കഴിഞ്ഞ ആഴ്ച സുപ്രം കോടതി വിധി പുറപ്പെടുവിച്ചിരുന്നത്.ട്രംപ് സര്‍ക്കാരിന്റെ ഇത് സംബന്ധിച്ച കടുത്ത നയത്തിന് നിയമപരമായ പിന്തുണയേകുകയായിരുന്നു സുപ്രീം കോടതി.

ഇതിനെതിരെ ട്രംപ് സര്‍ക്കാര്‍ നിരവധി നിയമവെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും സുപ്രീംകോടതിയുടെ പുതിയ അനുകൂല വിധിയിലൂടെ ട്രംപിന് ഈ കടുത്ത നയം രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനാണ് നിയമപിന്തുണ ലഭിച്ചിരിക്കുന്നത്. മെക്സിക്കോയിലൂടെ യുഎസിന്റെ തെക്കന്‍ അതിര്‍ത്തി കടന്നെത്തിയ ആയിരക്കണക്കിന് സെന്‍ട്രല്‍ അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്ക് അസൈലം ലഭിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്ന നിര്‍ണായക വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

യുഎസ് സുപ്രീംകോടതിയുടെ പുതിയ വിധിയോട് വിയോജിക്കുന്നുവെന്നാണ് മെക്സിക്കോ പ്രതികരിച്ചിരിക്കുന്നത്.ജുലൈയിലായിരുന്നു കുടിയേറ്റക്കാര്‍ക്ക് അസൈലം അനുവദിക്കുന്നതിന് കടുത്ത രീതിയില്‍ പരിധികള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നയത്തെക്കുറിച്ച് ട്രംപ് ഭരണകൂടം ആദ്യമായി വെളിപ്പെടുത്തിയിരുന്നത്.എന്നാല്‍ ഈ നയം നടപ്പിലാക്കുന്നതിനെതിരെ സാന്‍ഫ്രാന്‍സിസ്‌കോയിലെ കീഴ്ക്കോടതി ഉടനടി വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

യുഎസിലേക്കുള്ള കുടിയേറ്റം നിര്‍ണയാകമായി വെട്ടിക്കുറയ്ക്കുകയെന്നത് പ്രധാന ലക്ഷ്യമാക്കിയാണ് ട്രംപ് മുന്നോട്ട് പോകുന്നത്. ഇതിനായി മനുഷ്യത്വരഹിതമായ നിരവധി നിയമങ്ങള്‍ അദ്ദേഹം നടപ്പിലാക്കിയിരുന്നു.2020ല്‍ താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള പ്രധാന പ്രചാരണ തന്ത്രമായി അദ്ദേഹം ഈ ലക്ഷ്യത്തെ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്.അതിനിടെയാണ് തന്നെ പിന്തുണക്കുന്ന സുപ്രീംകോടതി വിധിയുണ്ടായിരിക്കുന്നതെന്നതും ട്രംപിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.

Other News in this category



4malayalees Recommends