ഗര്‍ഭിണിയായ 35 കാരിയെ സഹോദരന്‍ ആശുപത്രി ഐസിയുവില്‍ കയറി വെടിവെച്ചുകൊന്നു. രണ്ടുവര്‍ഷം മുന്‍പ് നടന്ന പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണം. കുവൈറ്റ് സ്വദേശിയായ ഫാത്തിമ അല്‍ അജ്മിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
നിരവധിതവണ ഫാത്തിമയ്ക്ക് വെടിയേറ്റു. വീട്ടിനുള്ളില്‍ ഒരു വയസുകാരനായ മകന്റെ മുന്നില്‍ വെച്ചായിരുന്നു ഫാത്തിമയെ ആദ്യം രണ്ട് തവണ സഹോദരന്‍ വെടിവെച്ചത്. വെടിയൊച്ച കേട്ട് ഒടിയെത്തിയ ഭര്‍ത്താവ് ഫാത്തിമയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ എത്തിയ സഹോദരനെ സെക്യൂരിറ്റി ജീവനക്കാര്‍ അകത്തേക്ക് കടത്തിവിട്ടില്ലെങ്കിലും പുറകിലെ വഴിയിലൂടെ ആശുപത്രിയിലേക്ക് പ്രവേശിക്കുകയും ഐസിയുവിനുള്ളില്‍ അതിക്രമിച്ചുകയറി നാലുതവണ കൂടി ഫാത്തിമക്ക് നേരെ വെടിവെക്കുകയായിരുന്നു.
കുടുംബത്തെ നാണംകെടുത്തിയെന്ന് ആരോപിച്ചാണ് ക്രൂരമായ കൊല നടത്തിയതെന്ന് വധക്കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ പറഞ്ഞു.
ഫാത്തിമയുടെ പിതാവും മറ്റൊരു സഹോദരനും വിവാഹത്തിന് സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി വിവാഹം കഴിക്കുന്നത് മറ്റൊരു വംശക്കാരനായതിനാല്‍ അംഗീകരിക്കാനാവില്ലെന്ന പിടിവാശിയിലായിരുന്നു കൊല നടത്തിയ സഹോദരന്‍.
രണ്ട് വര്‍ഷം മുന്‍പാണ് ഫാത്തി വിവാഹിതയായത്. അന്നു മുതല്‍ പലതവണ സഹോദരന്‍ വധഭീഷണി മുഴക്കിയിരുന്നു. ക്രൂരമായ കൊലക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്.
ദുരഭിമാനക്കൊലകള്‍ പുതിയതല്ലെങ്കിലും പ്രതി കോടതിയില്‍ കൊലപാതകം സമ്മതിക്കുന്നതോടെ ദുരഭിമാന കൊല അല്ലാതെയാവുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി കുറ്റവാളികള്‍ കുവൈറ്റ് ശിക്ഷാ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 153ലെ വ്യവസ്ഥകള്‍ പ്രകാരം രക്ഷപ്പെടുന്നു.പരപുരുഷനോടൊപ്പമുള്ള അസ്വാഭാവിക ലൈംഗിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട അമ്മയെയോ സഹോദരിയെയോ മകളെയോ ഭാര്യയെയോ കൊലപ്പെടുത്തിയാല്‍ പരമാവധി മൂന്ന് വര്‍ഷം തടവും 3000 കുവൈറ്റ് ദിനാര്‍ വരെ പിഴയും മാത്രമാണ് ലഭിക്കുക.