16 വയസ്സുവരെ കുട്ടികളെ സോഷ്യല്‍മീഡിയയില്‍ നിന്ന് വിലക്കണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

16 വയസ്സുവരെ കുട്ടികളെ സോഷ്യല്‍മീഡിയയില്‍ നിന്ന് വിലക്കണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
യുവതലമുറയുടെ മാനസികാരോഗ്യം കണക്കിലെടുത്ത് സുപ്രധാന നിരീക്ഷണവുമായി ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. 16 വയസ് പിന്നിടുന്നത് വരെ കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് ആന്റണി ആല്‍ബനീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് തുറക്കാനുള്ള പ്രായം 13 ല്‍ നിന്ന് 16ലേക്ക് ആക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണത്തിനും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പിന്തുണച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ പ്രത്യാഘാതം ഗുരുതരമാണെന്ന നിരീക്ഷണത്തോടെയാണ് പ്രതികരണം. അധിക സമയമുള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും ആന്റണി ആല്‍ബനീസ് വിശദമാക്കി.

കൗമാരക്കാര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം അധികമാണെന്നും ആന്റണി ആല്‍ബനീസ് പ്രതികരിച്ചു. വിവിധ തരത്തിലുള്ള കായിക ഇനങ്ങളിലും മറ്റ് സാധാരണ രീതികളിലും കൌമാരക്കാര്‍ ഇടപെടുന്നത് മാനസികാരോഗ്യമുള്ള തലമുറയ്ക്ക് ആവശ്യമാണ്. ഇതിനായി സമൂഹമാധ്യമങ്ങളിലെ ഇടപെടലിന് നിയന്ത്രണം വേണമെന്നും ആന്റണി ആല്‍ബനീസ് വ്യക്തമാക്കി. ചൊവ്വാഴ്ച ഒരു റേഡിയോയോടാണ് ആന്റണി ആല്‍ബനീസിന്റെ പ്രതികരണം.

പ്രായപൂര്‍ത്തിയായവരെ വരെ വളരെ പെട്ടന്ന് തെറ്റിധരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. കൗമാരക്കാരിലെ പ്രത്യാഘാതം ഇതിലും ഗുരുതരമായിരിക്കും. തന്റെ തന്നെ സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍ താന്‍ ശ്രദ്ധിക്കാറില്ല. ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ രാവിലെ വീട് വിട്ട് ഇറങ്ങാന്‍ തോന്നില്ലെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വിശദമാക്കി. അജ്ഞാതരായ ആളുകള്‍ വരെ ഭീകരമായ രീതിയിലാണ് പ്രതികരിക്കുന്നതെന്നും ആന്റണി ആല്‍ബനീസ് വിശദമാക്കി.

Other News in this category



4malayalees Recommends