ക്യൂന്‍സ്‌ലാന്‍ഡ്-ന്യൂ സൗത്ത് വെയില്‍സ് ബോര്‍ഡര്‍ സോണില്‍ താമസിക്കുന്നവര്‍ക്ക് അതിര്‍ത്തി തുറക്കുമ്പോള്‍ ജോലിക്ക് പോകാന്‍ നൂറുകണക്കിന് പൗണ്ട് ചെലവ് വരുമെന്ന് ആശങ്ക. 16ന് മുകളിലുള്ള ജനസംഖ്യയില്‍ 80 ശതമാനം പേര്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടുമ്പോള്‍ ക്യൂന്‍സ്‌ലാന്‍ഡ് വ്യോമ, റോഡ് അതിര്‍ത്തികള്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ക്കായി തുറന്നു നല്‍കാനാണ് തീരുമാനം.
എന്നാല്‍ യാത്ര ചെയ്ത് മടങ്ങിയെത്തുന്നവര്‍ 72 മണിക്കൂര്‍ മുന്‍പ് ചെയ്ത നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഫലം ഹാജരാക്കണമെന്ന് സര്‍ക്കാരിന്റെ റോഡ്മാപ്പ് പറയുന്നു. നിലവിലെ നിയമം പരിശോധിച്ചാല്‍ ഓരോ മൂന്ന് ദിവസത്തിലും വാക്‌സിനെടുക്കണമെന്ന അവസ്ഥയാണെന്ന് ജിപി മാറ്റ് കാര്‍ഡോണ്‍ ചൂണ്ടിക്കാണിച്ചു. മെഡികെയര്‍ പിന്തുണയില്ലാതെ സ്വകാര്യ സ്വാബ് പരിശോധനയ്ക്ക് 150 ഡോളറാണ് ചെലവ്.
ലക്ഷണങ്ങളും, പോസിറ്റീവ് കേസുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കും കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമാണ്. എന്നാല്‍ യാത്ര ആവശ്യവുമായി എത്തുന്നവര്‍ക്ക് ടെസ്റ്റിന് മെഡികെയര്‍ പിന്തുണ ലഭിക്കില്ല. ചെക്ക്‌പോയിന്റുകള്‍ കടന്ന് സ്‌റ്റേറ്റ് മാറി ജോലി ചെയ്യുന്നവര്‍ക്ക് ഈ നിയമം പാരയാകുമെന്ന അവസ്ഥയാണ്.
ഡിസംബര്‍ 17ന് അതിര്‍ത്തി തുറക്കുമ്പോള്‍ പരിശോധന കര്‍ശനമാക്കാനാണ് ക്യൂന്‍സ്‌ലാന്‍ഡ് പോലീസ് ഒരുങ്ങുന്നത്. ടെസ്റ്റുകള്‍ ആവശ്യമായി വരുമെന്ന് തന്നെയാണ് എന്‍എസ്ഡബ്യു ക്രോസ് ബോര്‍ഡര്‍ കമ്മീഷണര്‍ ജെയിംസ് മക്ടാവിഷ് നല്‍കുന്ന സൂചന. എന്നാല്‍ അതിര്‍ത്തിയിലുള്ളവര്‍ക്ക് ഇളവ് നല്‍കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം കര്‍ശനമായ വിലക്കുകളെ പ്രതിരോധിച്ച് പ്രീമിയര്‍ അന്നാസ്താഷ്യ പാലാസൂക് രംഗത്തെത്തി. ആളുകളെ സുരക്ഷിതമാക്കാനാണ് നിയന്ത്രണങ്ങളെന്നാണ് ഇവരുടെ നിലപാട്.